തിരുവനന്തപുരം: സർക്കാർ പരിപാടികൾക്ക് ആളെകൂട്ടുകയല്ല വിദ്യാഭ്യാസ ഓഫീസർമാരുടെ ജോലിയെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി. പാർട്ടി തിരഞ്ഞെടുപ്പ് പ്രചാരണമാക്കി മാറ്റിയ നവകേരള സദസിന് വിദ്യാർത്ഥികളെ നിർബന്ധിതമായി പങ്കെടുപ്പിക്കാനുള്ള മലപ്പുറം തിരൂരങ്ങാടി ഡിഇഒയുടെ നടപടി ഒരുകാരണവശാലും അംഗീകരിക്കാൻ കഴിയില്ല. നവകേരള സദസിന് ആളെ കൂട്ടാൻ നിർബന്ധമായും വിദ്യാർത്ഥികളെ എത്തിക്കണമെന്നും സ്കൂളുകൾക്ക് അവധി നൽകണമെന്നുള്ള ഡിഇഒയുടെ നിർദ്ദേശം അനുവദിച്ചു കൊടുക്കില്ലെന്ന് ശ്രീഹരി പറഞ്ഞു.
സമ്പൂർണ്ണ സാക്ഷരതയുടെ പേരിൽ അഭിമാനിക്കുന്ന നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ നിലനിൽപിനെത്തന്നെ ചോദ്യം ചെയ്യുന്ന രാഷ്ട്രീയ ഇടപെടലുകളാണ് ഓരോ ദിവസവും പുറത്തുവരുന്ന വാർത്തകൾ. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ കാണുന്ന ജീർണത സ്കൂൾ വിദ്യാഭ്യാസത്തിലേക്കും വേരാഴ്ത്തുകയാണ്. പാർട്ടി പരിപാടികൾക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന അടിമപ്പണി ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സമൂഹത്തിന് നൽകുന്നത് തെറ്റായ സന്ദേശമാണ്. വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഭരണാധികാരികളിൽനിന്നു കേരളം പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മുഴുവൻ സർക്കാർ സംവിധാനങ്ങളെയും പാർട്ടി പ്രചാരണത്തിന് ഉപയോഗിക്കാനുള്ള സർക്കാർ വേല അനുവദിച്ചു കൊടുക്കില്ല. സ്കോളർഷിപ്പുകളും ഈ ഗ്രാന്റ്സും മുടങ്ങിയിട്ട് വർഷങ്ങളായി, യുഎസ്എസ് എൽഎസ്എസ് സ്കോളർഷിപ്പുകളുടെ വിതരണം നിലച്ചിട്ട് നാലുവർഷമായി. ഉച്ചഭക്ഷണത്തിന്റെ അമിതഭാരം അധ്യാപകരുടെ തലയിൽ വെച്ചുനൽകി, വിദ്യാർത്ഥികൾക്ക് അർഹതപ്പെട്ട ആവശ്യങ്ങൾ പരിഹരിച്ചുനൽകേണ്ടതിനുപകരം പാർട്ടിക്ക് വിടുപണിചെയ്യുകയാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ. തിരൂരങ്ങാടി ഡിഇഒ യുടെ നിർദ്ദേശത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും ശ്രീഹരി അറിയിച്ചു.