ചെന്നൈ: തൃഷയ്‌ക്കെതിരെയുള്ള അശ്ലീല പരാമർശത്തിൽ മൻസൂർ അലിഖാൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു. ജാമ്യാപേക്ഷ പിൻവലിച്ചതിന് പിന്നാലെ മൻസൂർ അലി ഖാൻ പോലീസ് സ്റ്റേഷനിൽ ഹാജരായി. നാളെ ഹാജരാകണമെന്നാണ് മൻസൂർ നേരത്തെ പോലീസിനെ അറിയിച്ചിരുന്നത്. എന്നാൽ ജാമ്യപേക്ഷ പിൻവലിച്ചതോടെയാണ് മൻസൂർ അലി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായത്.
സ്ത്രീവിരുദ്ധ പരാമർശത്തിൽ മൻസൂറിനെതിരെ കേസെടുത്ത പോലീസ് സ്റ്റേഷനെ കുറിച്ചുളള വിവരങ്ങൾ മുൻകൂർ ജാമ്യാപേക്ഷയിൽ തെറ്റായാണ് നൽകിയിരുന്നത്. തെറ്റായ വിവരം നൽകിയതിനെതിരെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. തമാശയ്‌ക്കുള്ള ഇടമല്ല കോടതിയെന്നും വെറുതെ സമയം കളയരുതെന്നും ജഡ്ജി വിമർശിച്ചു.
സ്ത്രീത്വത്തെ അപമാനിക്കുക, ലൈംഗിക ചുവയോടെ സംസാരിക്കുക എന്നീ വകുപ്പുകൾ പ്രകാരമാണ് മൻസൂർ അലിയ്‌ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. മൻസൂറിനെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് ദേശീയ വനിത കമ്മീഷൻ തമിഴ്‌നാട് ഡിജിപിയ്‌ക്ക് നിർദ്ദേശം നൽകിയിരുന്നു. സംഭവത്തിൽ ഒരിക്കലും മാപ്പ് പറയില്ലെന്നും താൻ തമാശ രൂപേണയാണ് പരാമർശം നടത്തിയതെന്നും കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിലും മൻസൂർ ആവർത്തിച്ചു.