ന്യൂഡൽഹി: ഡീപ് ഫേക്ക് വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്നതിനെതിരെ നിയന്ത്രണം കടുപ്പിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ജനാധിപത്യത്തിന് തന്നെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഇത്തരം വീഡിയോകൾ. ഇങ്ങനെയുള്ള വീഡിയോകൾ പ്രചരിപ്പിച്ചാൽ പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. സമൂഹമാദ്ധ്യമ കമ്പനി പ്രതിനിധികളുമായി നടത്തിയ കൂടികാഴ്ചക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജനാധിപത്യത്തിന് തന്നെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഇത്തരം വീഡിയോകൾ. അതുകൊണ്ട് തന്നെ ഡീപ് ഫേക്ക് വീഡിയോകൾ പ്രചരിപ്പിക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം സമൂഹമാദ്ധ്യമങ്ങൾക്കും, വീഡിയോ നിർമ്മിച്ചവർക്കുമായിരിക്കും. ഇവർക്കെതിരെ പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾ സർക്കാർ സ്വീകരിക്കും. പ്രധാനമന്ത്രിക്കും മുൻനിര സിനിമാ താരങ്ങൾക്കുമെതിരെ വ്യാജ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത്തരത്തിലുള്ള വീഡിയോകൾക്കെതിരെ എത്രയും പെട്ടെന്ന് തന്നെ നിയന്ത്രണം കൊണ്ടുവരും. അതിനായി നിയമ നിർമ്മാണത്തിലേയ്‌ക്ക് കടക്കുകയാണ് സർക്കാർ’-അശ്വിനി വൈഷ്ണവ് അറിയിച്ചു.
വ്യാജ വീഡിയോകൾ എങ്ങനെ കണ്ടെത്താം. അവ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് എങ്ങനെ തടയാം. വീഡിയോകളെ കുറിച്ചും ആപ്ലിക്കേഷനുകളെ കുറിച്ചും ആളുകൾക്കിടയിൽ ജാഗ്രത നൽകുക. പൊതുസമൂഹത്തിൽ ഡീപ് ഫേക്ക് വീഡിയോകൾക്കെതിരെയുള്ള അവബോധം വളർത്തുക എന്നിവയാണ് യോഗത്തിൽ പ്രധാനമായും ചർച്ചചെയ്തത്. ഇതിനായി പുതിയ നിയമങ്ങളോ നിലവിലെ നിയമങ്ങൾ ഭേദഗതി വരുത്തുകയോ ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
ഡിജിറ്റൽ ലോകത്തിന് അതിർവരമ്പുകളില്ല. എന്നാൽ ലോകത്ത് എവിടെ നിന്നും ചെയുന്ന വീഡിയോകൾ രാജ്യത്തെ ആളുകൾക്ക് വേണ്ടി പ്രദർശിപ്പിച്ചാൽ പോലും നിയമങ്ങൾ ബാധകമാവും. അടുത്ത മാസം നടക്കുന്ന യോഗത്തിൽ ഇത്തവണ ചർച്ചചെയ്ത വിഷയങ്ങളുടെ തുടർനടപടികൾ സ്വീകരിക്കും. അഭിപ്രായ സ്വാതന്ത്രവും സ്വകാര്യതയും സർക്കാരിന് പ്രധാനപ്പെട്ട കാര്യങ്ങളാണ്. എന്നാൽ ഡീപ് ഫേക്ക് വീഡിയോകൾ അതിന് വെല്ലുവിളിയാണ്. എഐ വിദ്യകൾ സർക്കാരിന്റെ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാനാണ് പുതിയ നിയമങ്ങളെന്നും അദ്ദേഹം അറിയിച്ചു.