ടെൽ അവീവ്: ഗാസയിൽ നാല് ദിവസം നീണ്ടു നിൽക്കുന്ന താത്കാലിക വെടിനിർത്തൽ ഇന്ന് മുതൽ. പ്രാദേശിക സമയം രാവിലെ ഏഴ് മണി മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ അറിയിച്ചു. വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ബന്ദികളാക്കപ്പെട്ടവരെ വിട്ടയയ്ക്കൽ ആരംഭിക്കും. വൈകിട്ടോടെ 13 പേരെ മോചിപ്പിക്കും. ബന്ദികളുടെ പട്ടികയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം മൂലമാണ് വെടിനിർത്തൽ ഇന്നലെ നടപ്പിലാക്കാതിരുന്നതെന്ന് ഖത്തർ വിദേശകാര്യ വക്താവ് മജീദ് അൽ അൻസാരി പറഞ്ഞു.
ബന്ദികളാക്കപ്പെട്ടവരിൽ സ്ത്രീകളേയും കുട്ടികളേയുമാണ് ആദ്യ ഘട്ടത്തിൽ മോചിപ്പിക്കുക. ഇസ്രായേലിലെ ജയിലുകളിൽ തടവിലുള്ള പാലസ്തീൻകാരിൽ ചിലരേയും വിട്ടയയ്ക്കുമെന്നാണ് വിവരം. നാല് ദിവസം കൊണ്ട് 50ഓളം തടവുകാരെയാണ് മോചിപ്പിക്കുന്നത്. എവിടെ എത്തിച്ചാണ് ബന്ദികളെ കൈമാറുന്നത് എന്ന കാര്യം അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഒന്നരമാസത്തോളമായി നീണ്ടു നിൽക്കുന്ന യുദ്ധത്തിനാണ് ഇതോടെ താത്കാലിക വിരാമമാകുന്നത്. ആദ്യ ഘട്ടത്തിൽ വിട്ടയയ്ക്കുന്ന സ്ത്രീകളും കുട്ടികളും ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെന്നാണ് വിവരം. നാല് ദിവസത്തിന് ശേഷം കൂടുതൽ ബന്ദികളെ വിട്ടയയ്ക്കുകയാണെങ്കിൽ വെടിനിർത്തൽ നീട്ടുമെന്നും കരാറിൽ വ്യക്തമാക്കിയിട്ടുണ്ട്.