വൃശ്ചിക മാസത്തിൽ മല ചവിട്ടുന്ന അയ്യപ്പ ഭക്തമാരുടെ തിരക്കിനിടയിൽ മല കയറിയ ഒരു ജമ്‌നാപ്യാരിയാണ് ഇപ്പോൾ ആളുകളിൽ കൗതുകമുണർത്തുന്നത്. അയ്യന് കാണിക്കയായി നിരവധി വസ്തുക്കൾ ഭക്തർ സമർപ്പിക്കുന്നത് ശബരിമലയിൽ പതിവു കാഴ്ചയാണ്. ആ കൂട്ടത്തിൽ കൊടുങ്ങല്ലൂരിൽ നിന്നും വന്ന വേലായി സ്വാമിയാണ് അയ്യപ്പന് കാണിക്കയായി ഒരു ജമ്‌നാപ്യാരിയെ നൽകിയിരിക്കുന്നത്.
സന്നിധാനത്തേക്ക് വനങ്ങൾ താണ്ടി എത്തിയ വേലായി സ്വാമിയുടെ കൂടെയുള്ള ആളിനെ കണ്ടപ്പോൾ മറ്റ് അയ്യപ്പ ഭക്തരിലും കൗതുകമായി. 18-ാം പടിക്ക് താഴെയായി പോലീസുകാരുടെ സുരക്ഷയിൽ ആടിനെ കെട്ടി നിർത്തിയാണ് വേലായി സ്വാമി അയ്യനെ കാണാനായി പിന്നീട് പോയത്. വേലായി സ്വാമി വരുന്നത് വരെ മറ്റാരോടും ഇണങ്ങാതെ നിന്ന ആടിനെ പിന്നീട് ഗോശാല ജീവനക്കാർ വന്ന് കൊണ്ടുപോയി.















