കൊച്ചി : തിരികെ വരുമെന്ന് പ്രതീക്ഷയില്ലാത്ത ആശുപത്രിക്കിടക്കയിൽ വച്ച് അജിത് കുമാർ സ്വപ്നം കണ്ടത് ഈ യാത്രയാണ് . തന്റെ പൊന്നോമനയേയും കൂട്ടി സന്നിധാനത്തേയ്ക്ക് ഒരു യാത്ര . പത്തനംതിട്ട കുന്നന്താനം സ്വദേശി അജിത്കുമാറാണ് മകൻ ധന്വികിന് അയ്യപ്പ സന്നിധിയില്‍ ചോറൂണ് നടത്താനെത്തിയത് . ജീവിതത്തിലെ ഒരുപാട് യാതനകൾ താണ്ടിയാണ് അജിത്കുമാർ മകനൊപ്പം ശബരിമലയിൽ എത്തിയത് .
കല്യാണം കഴിഞ്ഞ് രണ്ടര മാസം കഴിഞ്ഞപ്പോഴാണ് അജിത്തിന് രക്താര്‍ബുദം സ്ഥിരീകരിച്ചത് . ശരീരത്തെ 80 ശതമാനത്തോളം രോഗം ബാധിച്ചിരുന്നു . മാസങ്ങളോളം അബോധാവസ്ഥയില്‍ . മടങ്ങി വരവ് ഉണ്ടാകുമെന്നുപോലും ഉറപ്പില്ലാത്തിടത്ത് ഭാര്യയും മറ്റ് കുടുംബാംഗങ്ങളും കരുത്തായി നിന്നു. കുട്ടികളുണ്ടാകാനും സാധ്യതയില്ലെന്നായിരുന്നു വിദഗ്ധ ഡോക്ടർമാർ പോലും പറഞ്ഞത് .
ആ ആശുപത്രിക്കിടക്കയിൽ വച്ചാണ് ജീവിതം തിരികെ കിട്ടി ഒരു കുഞ്ഞ് ജനിച്ചാൽ അയ്യന് മുന്നിൽ ചോറൂണ് നടത്താമെന്ന് വഴിപാട് നേർന്നത് . ചെറുപ്പത്തില്‍ അച്ഛന്റെ കൈയ്യും പിടിച്ചാണ് അജിത്ത് ആദ്യം ശബരിമലയില്‍ വന്നത്. പിന്നീട് മുടങ്ങാതെ 24 വര്‍ഷത്തോളം ശബരിമലയിലെത്തിയിരുന്നു. രോഗം ബാധിച്ച കാലത്തേ യാത്രമുടങ്ങിയുള്ളു . ആ വിശ്വാസം കരുത്തായി.
മൂന്നുവര്‍ഷത്തെ ചികില്‍സയ്ക്കും വിശ്രമത്തിനും ശേഷം ജീവിതത്തിലേക്ക് തിരിച്ചു വന്നു. ആഗ്രഹം പോലെ കുഞ്ഞ് ജനിച്ചു . മകൻ ധന്വിക്. ഏഴുമാസം പ്രായമായ മകന് കഴിഞ്ഞ ദിവസം ശബരിമല സന്നിധാനത്ത് വച്ച് അജിത്ത് ധന്‍വിക്കിന്റെ ചോറൂണ് നടത്തി. ഇനിയുള്ള എല്ലാ മണ്ഡലകാലത്തും അജിത്തിനൊപ്പം കൈ പിടിച്ച് മകനും ഉണ്ടാകും , ജീവനും, ജീവിതവും നൽകിയ അയ്യനെ കാണാനായി .