ലക്നൗ : ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മിച്ചൽ മാർഷിനെതിരെ പരാതിയുമായി വിവരാവകാശ പ്രവർത്തകൻ . ലോകകപ്പ് ട്രോഫിയിൽ കാൽ വച്ചിരിക്കുന്ന ചിത്രം കണ്ട് രോഷാകുലനായ പണ്ഡിറ്റ് കേശവ് ദേവാണ് മാർഷിനെതിരെ ഡൽഹി ഗേറ്റ് പോലീസിൽ പരാതി നൽകിയത് . പണ്ഡിറ്റ് കേശവ് ദേവ് തന്റെ പരാതിയുടെ പകർപ്പ് പ്രധാനമന്ത്രിക്കും കായിക മന്ത്രിക്കും നൽകിയിട്ടുണ്ട് . ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മിച്ചൽ മാർഷിനെ ഇനി മുതൽ ഇന്ത്യയിൽ കളിക്കാൻ അനുവദിക്കരുതെന്നാണ് ആവശ്യം.
ഈ ചിത്രം 140 കോടി ജനങ്ങളുടെ മാനം കെടുത്തിയെന്നും അതിനാലാണ് പരാതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ആദ്യം മിച്ചൽ മാർഷിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും രണ്ടാമതായി ഇന്ത്യക്കെതിരെ കളിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്തണമെന്നും പണ്ഡിറ്റ് കേശവ് ദേവ് പരാതിയിൽ പറഞ്ഞു.
മിച്ചൽ മാർഷിന്റെ ചിത്രം പുറത്തുവന്നതിന് പിന്നാലെ നിരവധി ഇന്ത്യക്കാർ അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരുന്നു . ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും നടി ഉർവശി റൗട്ടേലയും ഈ പ്രവൃത്തി തങ്ങളെ എങ്ങനെ വേദനിപ്പിച്ചുവെന്ന് പറഞ്ഞിരുന്നു .