തൃശൂർ: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ദ്വാദശി സമർപ്പിക്കാനെത്തിയത് നിരവധി ഭക്തർ. ഏകാദശി വ്രത സമാപനത്തെ തുടർന്ന് ക്ഷേത്രം കൂത്തമ്പലത്തിൽ പെരുവനം, ശുകപുരം, ഇരിങ്ങാലക്കുട ഗ്രാമങ്ങളിലെ അഗ്നിഹോത്രിമാർക്ക് ദ്വാദശിപ്പണം സമർപ്പിച്ച് ഭക്തർ അനുഗ്രഹം തേടി. ഏകാദശി ദിനമായ വ്യാഴാഴ്ച അർദ്ധരാത്രി മുതൽ ഇന്നലെ രാവിലെ 8.30-വരെ നടന്ന ചടങ്ങിൽ 11,59,008 ലക്ഷം രൂപ ദ്വാദശിപ്പണമായി ലഭിച്ചു. ഈ തുക നാലായി വിഭജിച്ച് ഒരു ഭാഗം ഗുരുവായൂരപ്പനും ബാക്കിയുള്ള മൂന്ന് ഭാഗം അതത് ഗ്രാമങ്ങളിലെ വേദജ്ഞർക്കും നൽകി.
ദേവസ്വത്തിന് നൽകിയ വിഹിതം 2,89,752 രൂപയാണ്. കഴിഞ്ഞ വർഷം ദ്വാദശിപ്പണമായി ലഭിച്ചത് 10,91,320 രൂപയായിരുന്നു. ശുകപുരം ഗ്രാമത്തിലെ ചെറുമുക്ക് വൈദികൻ വല്ലഭൻ അക്കിത്തിരിപ്പാട്, ഭട്ടിപുത്തില്ലത്ത് രാമാനുജൻ അക്കിത്തിരിപ്പാട്, ചെറുമുക്ക് വൈദികൻ ശ്രീകണ്ഠൻ സോമയാജിപ്പാട്. ആരൂർ വാസുദേവൻ അടിതിരിപ്പാട്, ഇരിങ്ങാലക്കുട ഗ്രാമത്തിലെ നടുവിൽ പഴയിടം നീലകണ്ഠൻ അടിതിരിപ്പാട് എന്നീ വേദജ്ഞരാണ് ദ്വാദശിപ്പണം സ്വീകരിച്ചത്.
ക്ഷേത്രത്തിൽ ഏകാദശി ദിനത്തിൽ അനുഭവപ്പെട്ട തിരക്ക് ഇന്നലെ രാവിലെയും തുടർന്നു. രാത്രി വിളക്കെഴുന്നള്ളിപ്പിന് ഗജരാജൻ ഇന്ദ്രസെൻ സ്വർണക്കോലം എഴുന്നള്ളിച്ചു. വ്രതം അവസാനിപ്പിച്ചവർക്കായി രാവിലെ ഏഴ് മണിയോടെ ആരംഭിച്ച ദ്വാദശിയൂട്ടിൽ 5,000-ഓളം ഭക്തർ പങ്കെടുത്തു. ചോറ്, രസകാളൻ, ഓലൻ, എരിശേരി, പപ്പടം, ഉപ്പിലിട്ടത്, ഇടിച്ചു പിഴിഞ്ഞ പായസം എന്നിവയായിരുന്നു വിഭവങ്ങൾ. ഇന്ന് വിശേഷ വിഭവങ്ങളുമായി ത്രയോദശി ഊട്ട് നടക്കും.