ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ എല്ലാ ജനങ്ങളും സമ്മതിദായക അവകാശം വിനിയോഗിക്കണമെന്ന് അഭ്യർത്ഥിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ശക്തവും വികസിതവുമായ ഒരു രാജ്യത്തെ കെട്ടിപ്പടുക്കുന്നതിനായി രാജ്യത്തെ ഓരോ ജനങ്ങളുടെയും വോട്ട് അത്യാവശ്യമാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ സമ്മതിദായക അവകാശം ഉപയോഗിക്കണമെന്നും അദ്ദേഹം കുറിച്ചു.
” ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവമായ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. മഹാരാഷ്‌ട്രയിലെ 11 സീറ്റുകൾ ഉൾപ്പെടെ 93 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നു. ഈ അവസരത്തിൽ ശക്തവും സ്വാശ്രയവും വികസിതവുമായ ഭാരതത്തിനായി, എല്ലാവരും വോട്ട് ചെയ്യണമെന്നും ജനാധിപത്യത്തെ ശക്തിപ്പെടുത്തണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു.”- നിതിൻ ഗഡ്കരി കുറിച്ചു.
ഇന്ന് രാവിലെ 7 മണിയോടെയാണ് 93 ലോക്‌സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തുടങ്ങിയത്. 120 സ്ത്രീകൾ ഉൾപ്പെടെ 1,300ലധികം സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 8.39 കോടി സ്ത്രീകളുൾപ്പെടെ 17.24 കോടി ആളുകളാണ് സമ്മതിദായക അവകാശം വിനിയോഗിക്കുന്നത്. 18.5 ലക്ഷം ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ 1.85 ലക്ഷം പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്.