കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടം മഴ പെയ്തപ്പോൾ ഉണ്ടായ തള്ളിക്കയറ്റമാണെന്ന് എഡിജിപി എംആർ അജിത് കുമാർ. പരിപാടി നടക്കുന്ന വിവരം തങ്ങളെ അറിയിച്ചിരുന്നില്ല എന്നും സംഭവം നടക്കുമ്പോൾ സ്ഥലത്ത് പോലീസുകാർ ഉണ്ടായിരുന്നുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. വിദ്യാർത്ഥികൾ തന്നെയായിരുന്നു പരിപാടിയുടെ വോളണ്ടിയർമാർ.
ഗാനമേളയിൽ പ്രവേശനം നിയന്ത്രിച്ച് ഗേറ്റ് അടച്ചിരുന്നു. മഴ പെയ്തപ്പോൾ ഇവിടേയ്‌ക്ക് ആളുകൾ തള്ളിക്കയറിയതാണ് അപകടത്തിന് കാരണം. പുറകിൽ നിന്നുള്ള തള്ളലിൽ മുന്നിലുണ്ടായിരുന്നവർ പടികളിലേക്ക് വീണു. ഇവരുടെ മുകളിലേയ്‌ക്ക് പിന്നിലുണ്ടായിരുന്നവരും വീഴുകയായിരുന്നു. പ്രവേശനം നിയന്ത്രിക്കാൻ ഗേറ്റ് അടച്ചതാണ് അപകടത്തിന് കാരണം. 1000 മുതൽ 1500 പേരെ ഉൾക്കൊള്ളാനാവുന്ന ഓഡിറ്റോറിയമായിരുന്നു, എന്നാൽ ഇവിടെ മുഴുവനും നിറഞ്ഞിരുന്നില്ല എന്നും എംആർ അജിത് കുമാർ പറഞ്ഞു.
ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള നടക്കാനിരിക്കെയായിരുന്നു അപകടം. മരിച്ചവരിൽ രണ്ടാം വർഷ വിദ്യാർത്ഥികളായ കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, വടക്കൻ പറവൂർ സ്വദേശി ആൻ റുഫ്ത, താമരശ്ശേരി കോരങ്ങാട് സ്വദേശി സാറാ തോമസ് എന്നിവരെ തിരിച്ചറിഞ്ഞു. നാല് പേർക്കാണ് ജീവൻ നഷ്ടമായത്. വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. 51 പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.