ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച തേജസ് യുദ്ധവിമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി യാത്ര നടത്തിയത് പ്രതിരോധ മേഖലയ്‌ക്ക് കൂടുതൽ കരുത്ത് പകരുന്നതാണെന്ന് കേന്ദ്രമന്ത്രി വികെ. സിംഗ്. പ്രധാനമന്ത്രിയുടെ ധീരവും പ്രചോദനാത്മകവുമായ പ്രവൃത്തി മേക്ക് ഇൻ ഇന്ത്യ പദ്ധതിയെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുദ്ധവിമാനം പറത്തുന്നതെന്ന വസ്തുതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
” ഇതിനു മുമ്പ് മറ്റൊരു ഇന്ത്യൻ പ്രധാനമന്ത്രിയും യുദ്ധവിമാനങ്ങൾ പറത്തിയിട്ടില്ല. ഇതിൽ നാം ഏവരും അഭിമാനിക്കണം. പ്രധാനമന്ത്രിയുടെ ധീരവും പ്രചോദനാത്മകവുമായ പ്രവൃത്തി മേക്ക് ഇൻ ഇന്ത്യ പദ്ധതിയെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നതാണ്. ഇത് പ്രതിരോധ മേഖലയിലെ ഒരു പുത്തൻ ചുവടുവയ്പ്പ് കൂടിയാകുന്നു. ഞങ്ങൾ എല്ലാവരും പ്രധാനമന്ത്രിയെ സല്യൂട്ട് ചെയ്യുന്നു”- വികെ സിംഗ് പറഞ്ഞു.
പ്രതിരോധ മേഖലയ്‌ക്ക് കരുത്ത് പകരാനായി തേജസിനെ വ്യോമസേന യുദ്ധവിമാനങ്ങളുടെ പട്ടികയിൽപ്പെടുത്തിയിട്ടുണ്ട്. ആകാശമാർഗം ശത്രുവിനെ പ്രതിരോധിക്കാൻ തേജസ് സഹായകമാകും. സേനയിൽ ഉടൻ തന്നെ യുദ്ധവിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആത്മനിർഭർ ഭാരതത്തിനായി യുദ്ധവിമാനങ്ങളുടെ നിർമ്മാണം, രൂപകല്പന തുടങ്ങിയവയുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞർ, എഞ്ചിനീയർമാർ, ഫ്‌ളൈറ്റ് ടെസ്റ്റ് ക്രൂ എന്നിവരെ അദ്ദേഹം അഭിനന്ദിക്കുകയും അവരുടെ കഴിവുകളിൽ അഭിമാനം പ്രകടിപ്പിക്കുകയും ചെയ്തു.
പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയർനോട്ടിക്‌സാണ് തേജസ് നിർമ്മിക്കുന്നത്. 2001 മുൽ ഇതുവരെ 50-ലധികം തേജസ് യുദ്ധവിമാനങ്ങളാണ് എച്ച്എഎൽ വ്യോമസേനയ്‌ക്കായി നിർമ്മിച്ച് നൽകിയത്. ഇതിനുപുറമെ 97 പുതിയ തേജസ് യുദ്ധവിമാനങ്ങൾ നിർമ്മിക്കാനും പദ്ധതി ഒരുങ്ങിയിട്ടുണ്ട്. ഓസ്ട്രേലിയ, അർജന്റീന, ശ്രീലങ്ക, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും തേജസ് വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിട്ടുണ്ട്.