പത്തനംതിട്ട: വഴിപാട് പ്രസാദങ്ങൾ തയ്യാറാക്കുന്നതിനായി പമ്പയിൽ എത്തിച്ച ജീരകപ്പൊടിക്ക് ഗുണനിലവാരമില്ലെന്ന് പരാതി. ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ഇവ സന്നിധാനത്തേക്ക് കയറ്റി അയക്കുന്നത് തടഞ്ഞു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനലിറ്റിക്കൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് ഗുണനിലവാരം കുറവാണെന്ന് കണ്ടെത്തിയത്. കൂടാതെ ഇവയിൽ ചെറിയ തോതിൽ കീടനാശിനിയുള്ളതായും കണ്ടെത്തി.
സന്നിധാനത്ത് ഇനിയും അഞ്ച് ദിവസം ആവശ്യമായ ജീരകപ്പൊടി സ്റ്റോക്കുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പിന് പമ്പ, പത്തനംതിട്ട എന്നിവിടങ്ങളിൽ ഗുണനിലവാര പരിശോധനയ്ക്ക് വേണ്ടി ലബോറട്ടറിയും ഉണ്ട്. സന്നിധാനത്ത് അപ്പം, അരവണ എന്നിവ തയാറാക്കുന്നതിന് വേണ്ടിയാണ് ജീരകപ്പൊടി ഉപയോഗിക്കുന്നത്. കീടനാശിനിയുടെ അംശം ഇല്ലാത്ത, ഗുണനിലവാരമുള്ള ജീരകം കിട്ടാനില്ലെന്നാണ് കരാറുകാരുടെ വാദം.
കഴിഞ്ഞ വർഷം ഏലയ്ക്കയിൽ കീടനാശിനിയുടെ അംശമുണ്ടെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു.