തിരുവനന്തപുരം: ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് മികച്ച സ്‌കോർ. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 235 റൺസെടുത്തു. യശസ്വി ജയ്സ്വാൾ, ഋതുരാജ് ഗെയ്ക്വാദ്, ഇഷാൻ കിഷൻ എന്നിവരുടെ അർദ്ധ സെഞ്ച്വറിയിലാണ് ഇന്ത്യ മികച്ച സ്‌കോർ നേടിയത്.
പവർ പ്ലേയിൽ ഓപ്പണർ യശസ്വി ജയ്സ്വാൾ അർദ്ധശതകം കുറിച്ചതോടെ ഇന്ത്യ മികച്ച സ്‌കോറിലെത്തി. 53 റൺസുമായി താരം കൂടാരം കയറുമ്പോൾ സ്‌കോർ ബോർഡിൽ 77 റൺസായിരുന്നു ഇന്ത്യയ്‌ക്ക്. പിന്നാലെ ക്രീസിലൊന്നിച്ച ഋതുരാജ് ഗെയ്ക്വാദ് – ഇഷാൻ കിഷൻ സഖ്യം അപകടകാരിയായതോടെ ഓസീസ് ബൗളർമാർ വിയർത്തു. എന്നാൽ അർദ്ധ സെഞ്ച്വറി(52) നേടിയതോടെ മാർക്കസ് സ്റ്റോയ്നിസ് കിഷനെ കൂടാരം കയറ്റി. രണ്ടാം വിക്കറ്റിൽ ഋതുരാജിനൊപ്പം 87 റൺസ് ചേർത്ത ശേഷമാണ് കിഷൻ മടങ്ങിയത്.
നായകൻ സൂര്യ കുമാർയാദവ് ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്‌ക്കാനാവാതെ മടങ്ങി. പിന്നാലെ ഇറങ്ങിയ റിങ്കു സിംഗിന്റെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്.
ഋതുരാജ് ഗെയ്ക്വാദ് (58), റിങ്കു സിംഗ് (31) എന്നിവർ പുറത്താകാതെ നിന്നു.