ശ്രീനഗർ: ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരാജയത്തിൽ സന്തോഷ പ്രകടനം നടത്തുകയും പാക് അനുകൂല മുദ്രാവാക്യം വിളിക്കുകയും ചെയ്ത് ഏഴ് വിദ്യാർത്ഥികളെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തു. ഷെർ-ഇ-കശ്മീർ യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചറൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ വിദ്യാർത്ഥികളെയാണ് കസ്റ്റഡിയിലെടുത്തതെന്ന് അധികൃതർ അറിയിച്ചു. ഉമർ, ആസിഫ്, മൊഹ്‌സിൻ, തൗക്കീർ, ഖാലിദ്, സമീർ, ഉബൈദ് എന്നിവരാണ് അറസ്റ്റിലായതെന്ന് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
ഫൈനൽ മത്സരത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റതിന് ശേഷം കോളേജിലെ സഹപാഠികൾ തന്നെ അപമാനിക്കുകയും ആക്ഷേപകരമായ മുദ്രാവാക്യം വിളിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് വിദ്യാർത്ഥിയായ സച്ചിൻ ബെയിൻസ് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തത്. യുഎപിഎ, ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
പഞ്ചാബി വിദ്യാർത്ഥി സമർപ്പിച്ച രേഖാമൂലമുള്ള പരാതിയെ തുടർന്നാണ് പോലീസ് നടപടി. മത്സരം അവസാനിച്ചതിന് ശേഷം, കാശ്മീരി വിദ്യാർത്ഥികൾ തന്നെ അധിക്ഷേപിക്കുകയും നമ്മുടെ രാജ്യത്തെ പിന്തുണയ്‌ക്കുന്നയാളാണെന്ന് പറഞ്ഞ് തന്നെ ആക്രമിച്ചു. കൂടാതെ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി വിദ്യാർത്ഥി നൽകിയ പരാതിയിൽ പറയുന്നു. വിദ്യാർത്ഥികളിൽ ഭയം ഉളവാക്കിക്കൊണ്ട് കശ്മീരി വിദ്യാർത്ഥികൾ “ജീവേ ജീവ് പാകിസ്താൻ” (പാകിസ്താൻ നീണാൾ വാഴുക) എന്ന് വിളിച്ചതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു