ന്യൂഡൽഹി: 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ വടക്കേ ഇന്ത്യയിലെ സീറ്റുകളിൽ നിന്നും മത്സരിക്കില്ലെന്ന് സ്ഥിരീകരിച്ച് കോൺഗ്രസ്. രാഹുൽ കേരളത്തിൽ നിന്നുതന്നെ ജനവിധി തേടുമെന്ന് എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ വ്യക്തമാക്കി. ഒരു മലയാള വാർത്താ ചാനലിന് നൽകിയ പ്രതികരണത്തിലാണ് എഐസിസി ജനറൽ സെക്രട്ടറി രാഹുൽ ലോക്സഭയിലേക്ക് എവിടെ നിന്നും മത്സരിക്കും എന്നതിനെക്കുറിച്ച് വ്യക്തത വരുത്തിയത്.
2019 ൽ ഉത്തർപ്രദേശിലെ അമേഠിയിൽ നിന്നും കേരളത്തിലെ വയനാട്ടിൽ നിന്നുമാണ് രാഹുൽ ജനവിധി തേടിയത്. സ്ഥിരമായി ജയിച്ചുകൊണ്ടിരുന്ന അമേഠിയിൽ കേന്ദ്രമന്ത്രി സമൃതി ഇറാനിയിൽ നിന്നും കനത്ത പരാജയം ഏറ്റുവാങ്ങിയെങ്കിലും വയനാട്ടിൽ നിന്നും രാഹുൽ സഭയിലെത്തി. 2024 ലും അമേഠിയിൽ സമൃതി ഇറാനി തന്നെ മത്സരിക്കുമെന്ന് ഉറപ്പായതോടെയാണ് രാഹുലിനെ വയനാട്ടിൽ നിർത്താൻ കോൺഗ്രസ് തീരുമാനം എടുക്കുകയായിരുന്നു എന്നാണ് വിവരം.
2024ൽ രാഹുൽ അമേഠിയിൽ നിന്നും മത്സരിക്കുമെന്ന് ഉത്തർപ്രദേശ് പിസിസി അദ്ധ്യക്ഷൻ അശോക് ചൗധരി പ്രഖ്യാപിച്ചിരുന്നു. ചൗധരിയുടെ വാക്കുകളെ തള്ളാനോ കൊള്ളാനോ കോൺഗ്രസ് നേതൃത്വം തയ്യാറായിരുന്നില്ല.