കൊല്ലം: ആറ് വയസുകാരിയെ തട്ടികൊണ്ട് പോയ സംഭവത്തിൽ കുട്ടിയുടെ അച്ഛന്റെ ഫ്ലാറ്റിൽ പോലീസ് പരിശോധന. കുട്ടിയുടെ അച്ഛൻ താമസിച്ചിരുന്ന പത്തനംതിട്ടയിലെ ഫ്ലാറ്റിലാണ് പോലീസ് പരിശോധന നടത്തിയത്. റെജിയുടെ ഫോൺ അന്വേഷണത്തിന്റെ ഭാഗമായി പോലീസിന് കൈമാറിയിട്ടുണ്ട്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം ആദ്യം അമ്മയുടെ ഫോൺ നമ്പറിലേക്കാണ് വിളിച്ചിരുന്നത്. ഈ നമ്പർ എങ്ങനെ കിട്ടി, നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപ മാത്രം ചോദിച്ചത് സംബന്ധിച്ച് നിരവധി കാര്യങ്ങൾ പോലീസ് അന്വേഷിക്കും. കുട്ടിയെ മജിസ്ട്രേറ്റിന് മുന്നിലെത്തിച്ച് മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. കുട്ടിയെ തട്ടികൊണ്ട് പോയി നാല് ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പ്രതികളെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീ, പാരിപ്പള്ളിയിലെ കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ ഓട്ടോ എന്നിവയെ കുറിച്ചും ഇതുവരെ ഒരു വിവരവുമില്ല. കഴിഞ്ഞ ദിവസം ചാത്തന്നൂരിൽ നിന്ന് കിട്ടിയ സിസിടിവി ദൃശ്യങ്ങൾക്ക് ശേഷം മറ്റൊരു ദൃശ്യവും പോലീസിന് കിട്ടിയിട്ടില്ലെന്നതും അന്വേഷണത്തെ വലയ്ക്കുന്നു.