ആരാധകർക്ക് ഇപ്പോഴും 2023 ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ തോൽവി ഉൾക്കൊള്ളാനായിട്ടില്ല. അപരാജിത കുതിപ്പുമായി ടൂർണമെന്റിന്റെ ഫൈനലിലേക്ക് യോഗ്യത നേടിയ ഇന്ത്യ 6 വിക്കറ്റിനാണ് ഓസ്‌ട്രേലിയയോട് തോൽവി വഴങ്ങിയത്. തോൽവിയിൽ നിരാശരായി കരയുന്ന രോഹിത് ശർമ്മ, വിരാട് കോലി, മുഹമ്മദ് സിറാജ് ഉൾപ്പെടെയുള്ള താരങ്ങളുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സൂപ്പർ താരങ്ങളുടെ അവസാന ലോകകപ്പാകാൻ സാദ്ധ്യതയുള്ളതിനാൽ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യ അർഹിച്ചിരുന്നു എന്നതാണ് വാസ്തവം. തോൽവിയ്‌ക്ക് ശേഷം രോഹിത് ശർമ്മയും വിരാട് കോലിയും കരയുന്നത് കണ്ടപ്പോൾ തനിക്ക് വേദനയുണ്ടായെന്നാണ് അശ്വിൻ വെളിപ്പെടുത്തിയത്. മുൻ ഇന്ത്യൻ താരം എസ് ബദരീനാഥിനോട് തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്.
അതെ, ലോകകപ്പിലെ തോൽവിയിൽ വേദന തോന്നി. രോഹിതും വിരാടും കരയുകയായിരുന്നു. അത് കണ്ട് എനിക്ക് വിഷമം തോന്നി. അനുഭവ പരിചയമുള്ള ടീമാണ് ലോകകപ്പിൽ ഇന്ത്യയ്‌ക്ക് വേണ്ടി ഇറങ്ങിയത്. എന്ത് ചെയ്യണം, എന്ത് ചെയ്യണ്ട എന്ന് ടീമിലെ എല്ലാവർക്കും അറിയാമായിരുന്നു. പക്ഷേ വിജയവും തോൽവിയും മത്സരത്തിന്റെ ഭാഗമാണ്. രോഹിത്തിനെയും വിരാടിനെയും പോലുള്ള താരങ്ങൾ ഉണ്ടായിരുന്നതിനാൽ ലോകകപ്പിലുടനീളം ടീം മുഴുവൻ ആവേശത്തിലായിരുന്നു. – അശ്വിൻ പറഞ്ഞു.
ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപറ്റന്മാരിലൊരാളാണ് എം എസ് ധോണിയെന്ന് എല്ലാവരും പറയും. അതുപോലെ തന്നെ രോഹിത് ശർമ്മ ഒരു മികച്ച വ്യക്തിയാണ്. ടീമിലെ എല്ലാവരെയും നന്നായി മനസിലാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. നമ്മൾ ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങൾ എന്താണെന്ന് അവനറിയാം. ഓരോ അംഗത്തെയും വ്യക്തിപരമായി അറിയാൻ അദ്ദേഹം എപ്പോഴും പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രോഹിത് ശർമ്മ ലോകകപ്പ് നേടാൻ ആഗ്രഹിച്ചിരുന്നു. ഉറക്കം പോലും നഷ്ടപ്പെടുത്തി അതിനായി അദ്ദേഹം കഠിനമായി പരിശ്രമിച്ചു. ടീമിലെ താരങ്ങൾക്ക് അവൻ നൽകുന്ന ഊർജം വലുതാണ്. അദ്ദേഹത്തിന്റെ കീഴിൽ നല്ല സമയം ആയിരുന്നു ഞങ്ങൾക്ക് ഉണ്ടായിരുന്നതെന്നും അശ്വിൻ യൂട്യൂബിൽ പറഞ്ഞു.