അച്ഛന്റെ ക്രിക്കറ്റിനോടുള്ള സ്നേഹം കണ്ടാണ് താൻ ക്രിക്കറ്റ് കരിയറായി തിരഞ്ഞെടുത്തതെന്ന് ന്യൂസിലൻഡിന്റെ യുവതാരം രചിൻ രവീന്ദ്ര. 2023 ലെ ഏകദിന ലോകകപ്പിലെ 10 മത്സരങ്ങളിൽ നിന്ന് 106.44 ശരാശരിയിൽ 578 റൺസാണ് താരം നേടിയത്. 578 റൺസുമായി ലോകകപ്പിലെ റൺവേട്ടക്കാരിൽ നാലാമതായിരുന്നു താരം. അച്ഛൻ ക്ലബ്ബ് ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന വ്യക്തിയാണ്. അതുകൊണ്ട് തന്നെ വീടിന് ചുറ്റും എപ്പോഴും ക്രിക്കറ്റിനെ ചുറ്റിപ്പറ്റിയുള്ള എന്തെങ്കിലും ഉണ്ടാകും. ചെറുപ്പത്തിൽ അച്ഛനും അമ്മയ്‌ക്കുമൊപ്പം പ്ലാസ്റ്റിക് ബോൾ ഉപയോഗിച്ചാണ് താൻ ക്രിക്കറ്റ് പരിശീലിച്ചതെന്നും ക്രിക് ഇൻഫോയ്‌ക്ക് നൽകിയ അഭിമുളത്തിൽ താരം വ്യക്തമാക്കി.
ബെംഗ്ലൂരുവിൽ ക്ലബ്ബ് ക്രിക്കറ്റ് കളിക്കുമായിരുന്ന അച്ഛൻ രവി കൃഷ്ണമൂർത്തി ധാരളം ക്രിക്കറ്റ് മത്സരങ്ങൾ കാണുന്ന വ്യക്തിയായിരുന്നു. ഇതെല്ലാം കണ്ടാണ് ഞാൻ ക്രിക്കറ്റിലേക്ക് വരുന്നത്. മാതാപിതാക്കളാണ് ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ച് തന്നത്. നെറ്റ്സിൽ ബാറ്റിംഗും ബൗളിംഗും പരിശീലിക്കുന്നത് ഞാൻ ആസ്വദിച്ചിരുന്നു. പക്ഷേ ഒരിക്കൽ പോലും ഞാൻ ക്രിക്കറ്ററാകണമെന്ന് മാതാപിതാക്കൾ എന്നോട് ആവശ്യപ്പെട്ടിട്ടില്ല. താൻ തന്നെയാണ് ഇത് കരിയറായി തിരഞ്ഞെടുത്തത്. ഔൾ റൗണ്ടർ ഡാനിയൽ വെട്ടോറിയാണ് കളിക്കളത്തിലെ തന്റെ മാതൃകയെന്നും രചിൻ പറഞ്ഞു.
ഐപിഎല്ലിന്റെ ഭാഗമാകുമോയെന്ന് എനിക്കറിയില്ല. പക്ഷേ ഇപ്പോഴത്തെ എന്റെ ലക്ഷ്യം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച വയ്‌ക്കുകയെന്നതാണ്. ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിന്റെ ഭാഗമായതിൽ അഭിമാനമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.