ചണ്ഡീഗഡ്: കൊല്ലപ്പെട്ട ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ അടുത്ത സഹായി മൻപ്രീത് സിംഗിനെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 23 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. ഹിന്ദു മതനേതാക്കളെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്ഐആറിലാണ് അറസ്റ്റ്.
ലുധിയാനയ്‌ക്ക് സമീപമുള്ള ദഖയിൽ താമസിക്കുന്ന മൻപ്രീത് പഞ്ചാബിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയത് നിജ്ജാറിന്റെ നിർദ്ദേശം പ്രകാരമായിരുന്നു. ഖലിസ്ഥാൻ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും ഭീകരസംഘടനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനും ഇയാൾ സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തിയിരുന്നു. മൻപ്രീത് നിജ്ജറുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ഇയാളുടെ കുടുംബം കാനഡയിലാണെന്നും പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്.
“കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി ഹിന്ദു നേതാക്കൾക്ക് ഭീഷണി കോളുകൾ ലഭിക്കുന്നു. ഇതിന് പിന്നിൽ മൻപ്രീത് സിംഗാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിനിടെ ഇയാളിൽ നിന്ന് 23 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്. മൻപ്രീതിന്റെ കുടുംബം കാനഡയിൽ സ്ഥിരതാമസമാക്കിയവരാണ്. റാക്കറ്റുമായി ബന്ധമുള്ള കൂടുതൽ ആളുകളെ കണ്ടെത്താൻ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.
ഈ വർഷം ജൂൺ 18നാണ് കാനഡയിലെ സറെയിലെ ഗുരുദ്വാരയ്‌ക്ക് സമീപം ഹർദീപ് സിംഗ് നിജ്ജാർ വെടിയേറ്റു മരിച്ചത്. രണ്ട് അജ്ഞാതർ നിജ്ജാറിനു നേരെ വെടിയുതിർക്കുകയായിരുന്നു. ഒളിവിൽ കഴിയുകയായിരുന്ന നിജ്ജാറിന്റെ തലയ്‌ക്ക് എൻഐഎ 10 ലക്ഷമാണ് വിലയിട്ടിരുന്നത്.