ടെൽ അവീവ്: ഗാസയിൽ ഹമാസ് ഭീകരർ ബന്ദികളാക്കിയ അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ച് ഇസ്രായേൽ പ്രതിരോധ സേന. മരണവിവരം ഇവരുടെ കുടുംബാംഗങ്ങളെ അറിയിച്ചുവെന്നും, ഒരാളുടെ മൃതദേഹം ഇസ്രായേലിലേക്ക് എത്തിച്ചതായും സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. എലിയാഹു മാർഗലിറ്റ്, മായ ഗോറെൻ, റോണൻ എൻഗൽ, ആര്യേ സൽമനോവിറ്റ്സ്, ഓഫിർ സർഫതി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇതിൽ ഓഫിർ സർവതിയുടെ മൃതദേഹമാണ് ഇസ്രായേലിലേക്ക് എത്തിച്ചത്. 136 പേർ ഇപ്പോഴും ഹമാസിന്റെ പിടിയിലുണ്ടെന്ന് ഹഗാരി വ്യക്തമാക്കി. ഇതിൽ 17 സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. ഓഫിറിന്റെ മൃതദേഹം ഗാസയുടെ അതിർത്തി മേഖലയിൽ നിന്നാണ് കണ്ടെത്തിയതെന്ന് സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. തൊട്ടുപിന്നാലെ കുടുംബാംഗങ്ങളെ വിവരം അറിയിക്കുകയായിരുന്നു.
അതേസമയം താത്കാലിക വെടിനിർത്തൽ ധാരണ അവസാനിച്ചതിന് പിന്നാലെ ഗാസയിൽ ഇസ്രായേൽ യുദ്ധം പുനരാരംഭിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ വിവിധ മേഖലകളിലേക്ക് ഹമാസ് ഭീകരർ വെടിയുതിർത്തുവെന്നും, ശക്തമായ പ്രത്യാക്രമണം നടത്തിയതായും ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ഏഴ് ദിവസത്തേക്കാണ് താത്കാലിക വെടിനിർത്തൽ നടപ്പാക്കിയത്.