ബഹിരാകാശ യാത്രികരെ ചന്ദ്രനിലിറക്കാൻ ലക്ഷ്യം വെച്ചുകൊണ്ടുള്ള നാസയുടെ ദൗത്യം ആർട്ടെമിസ് 3 വൈകിയേക്കും. മുമ്പ് തീരുമാനിച്ചിരുന്നതിനനുസരിച്ച് 2025-ൽ ബഹിരാകാശ സഞ്ചാരികളുമായുള്ള പേടകം വിക്ഷേപിക്കാനാണ് നാസ ലക്ഷ്യം വച്ചിരുന്നത്. എന്നാൽ ഇത് വൈകാൻ സാധ്യതയേറെയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. 2025-ൽ വിക്ഷേപണത്തിന് പദ്ധതിയിട്ടിരുന്ന ആർട്ടെമിസ് 3 ദൗത്യം 2027-വരെ വൈകിയേക്കുമെന്നാണ് സൂചന. യുഎസ് ഗവൺമെന്റ് അക്കൗണ്ടബിലിറ്റി ഓഫീസ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
ആർട്ടെമിസ് പദ്ധതി നിരവധി പ്രതിസന്ധികൾ നേരിടുന്നുവെന്ന് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ലൂണാർ ലാൻഡറും സ്‌പേസ് സ്യൂട്ടുകളും നിർമ്മിക്കുന്നതിൽ നിരവധി വെല്ലുവിളികളാണ് നേരിടുന്നത്. ചില പരീക്ഷണ വിക്ഷേപണങ്ങൾ വൈകിയത് ഇതിന് കാരണമാണ്. ഇത് തുടർന്നുള്ള പരീക്ഷണങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇക്കാരണത്താൽ തന്നെ ബഹിരാകാശ യാത്രികനെ ചന്ദ്രനിൽ ഇറക്കാനിരിക്കുന്ന പദ്ധതി 2025-ൽ നടന്നേക്കില്ല.
79 മാസത്തിനുള്ളിൽ ഹ്യൂമൻ ലാൻഡിംഗ് സിസ്റ്റം നിർമ്മാണം പൂർത്തിയാക്കാനാണ് പദ്ധതിയിടുന്നത്. എന്നാൽ നിലവിൽ നേരിടുന്ന വെല്ലുവിളികൾ കാരണം ഇത് സാധ്യമാകില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഹ്യൂമൻ ലാൻഡിംഗ് സിസ്റ്റത്തിന്റെ നിർമ്മാണത്തിന്റെ ഭാഗമായി 13 പരീക്ഷണ ദൗത്യങ്ങളാണുള്ളത്. ഇതിൽ എട്ടെണ്ണം വൈകിയിട്ടുണ്ട്. ഇവയിൽ രണ്ടെണ്ണം 2025-ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. സാങ്കേതിക പ്രശ്‌നങ്ങളുൾപ്പെടെ വെല്ലുവിളിയ്‌ക്ക് കാരണമായിട്ടുണ്ട്.