അടുക്കളയിൽ നിന്ന് അരങ്ങത്തേക്കല്ല, ഇന്ന് പ്രതിരോധ സേനയിലേക്കാണ്! രാജ്യത്തിന്റെ അഭിമാനമായി 153 വനിതാ കേഡറ്റുകളാണ് പാസിംഗ് ഔട്ട് പരേഡ് നടത്തിയത്. അഗ്നിപഥ് പദ്ധതിക്ക് കീഴിൽ നാല് മാസത്തെ പരിശീലനം പൂർത്തിയാക്കിയ വ്യോമസേനയിലെ ആദ്യ ബാച്ചിലെ വനിതാ അഗ്നിവീർമാരുടെ പാസിംഗ് ഔട്ട് പരേഡാണ് നടന്നത്. കർണാടകയിലെ ബെലഗാവിയിലെ എയർമെൻ ട്രെയിനിംഗ് സ്‌കൂളിൽ നടന്ന പരേഡിൽ 153 വനിതാ അഗ്നിവീർവായു കേഡറ്റുകൾ തങ്ങളുടെ പുരുഷ കേഡറ്റുകൾക്കൊപ്പം മാർച്ച് നടത്തി.
സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 2280 അഗ്നിവീർ വായു കേഡറ്റുകൾ 22 ആഴ്ചത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കി. അഗ്നിവീർവായുവിന്റെ രണ്ടാമത്തെ ബാച്ചാണ് ഇത്. എയർ മാർഷൽ ആർ. രധീഷിന്റെ സാന്നിധ്യത്തിലായിരുന്നു പാസിംഗ് ഔട്ട് പരേഡ്. ആഗോളതലത്തിലെ സാഹചര്യങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ കഴിയണമെന്നും പുതിയ വെല്ലുവിളികളെ സധൈര്യം നേരിടാൻ സജ്ജമാകണമെന്നും അദ്ദേഹം പറഞ്ഞു. ലഭിച്ച യുദ്ധ പരിശീലനവും സൈനിക തയ്യാറെടുപ്പും സൈനിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഉപയോഗിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
പരിശീലനം പൂർത്തിയാക്കിയ അഗ്നീവിരന്മാരെ നാല് വർഷത്തേക്കാണ് നിയമിക്കുന്നത്. ഇവരുടെ സേവനം നാല് വർഷത്തേക്ക് കൂടി നീട്ടാനുള്ള അവസരവുമുണ്ട്. നാല് വർഷത്തിന് ശേഷം 25 ശതമാനം അഗ്നിവീരന്മാരെ സ്ഥിരം സൈനികരായി സൈന്യത്തിൽ ചേരാൻ തിരഞ്ഞെടുക്കും. ശേഷിക്കുന്ന 75 ശതമാനം പേരെയും ഒഴിവാക്കും. നൈപുണ്യ സർട്ടിഫിക്കറ്റ്, തൊഴിൽ കണ്ടെത്തുന്നതിനുള്ള പിന്തുണ എന്നിവ ഉൾപ്പെടുന്ന പ്രത്യേക പാക്കേജ് ലഭിക്കും.