ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ രാജ്യത്തെ കായികമേഖല അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യത്ത് വർഷം തോറും മികച്ച കായിക പ്രതിഭകൾ വളർന്നുകൊണ്ടിരിക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഉത്തർപ്രദേശിൽ സംഘടിപ്പിച്ച റൂറൽ സ്‌പോർട്‌സ് ലീഗിന്റെ ഉദ്ഘാടന ചടങ്ങിലും ബ്രഹ്‌മലീൻ മഹന്ത് വൈദ്യനാഥ് സ്മൃതി ഭാരതീയ പ്രൈസ് മണി കബഡി മത്സത്തിന്റെ സമാപന ചടങ്ങിലും പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
” ഖേലോ ഇന്ത്യ, ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ്, സൻസദ് ഖേൽ പ്രതിയോഗിത തുടങ്ങിയവ കായിക താരങ്ങൾക്ക് വളരെയധികം പ്രോത്സാഹനവും സഹായവും നൽകിയിട്ടുണ്ട്. ഇതിനുപുറമെ ഒളിമ്പിക്‌സ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് എന്നീ മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. ഇപ്രാവശ്യം രാജ്യത്തിന് ലഭിച്ച മെഡലുകളും വർദ്ധിച്ചു. കൂടുതൽ കായിക താരങ്ങളെ രാജ്യത്ത് പടുത്തുയർത്താൻ ഓരോ ജില്ലയിലും കായിക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നുണ്ട്”- യോഗി ആദ്യത്യനാഥ് പറഞ്ഞു.
കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ഗണ്യമായ സാമ്പത്തിക സഹായമാണ് നൽകി വരുന്നത്. കായിക താരങ്ങൾക്ക് സർക്കാർ ജോലിയും ഇവരെ പരിശീലിപ്പിക്കുന്നതിനായി ഒന്നര ലക്ഷം രൂപ സ്റ്റൈപ്പൻഡ് നൽകി നിരവധി പരിശീലകരെയും നിയമിച്ചിട്ടുണ്ട്. നിലവിൽ ഉത്തർപ്രദേശിൽ രണ്ട് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയങ്ങളും വാരണാസിയിൽ ഒരു രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയവുമാണുള്ളത്. ഇത് കൂടുതൽ കായിക താരങ്ങളെ സൃഷ്ടിക്കാൻ സഹായിക്കുമെന്നും വിജയം കൂടുതൽ മുന്നേറാനും പരാജയം പോരായ്മകൾ പരിഹരിക്കാൻ സഹായിക്കുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.