ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴക്കെടുതിയിൽ ചെന്നൈയിൽ മരിച്ചവരുടെ എണ്ണം എട്ടായി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് തീവ്ര ചുഴലിയായി മാറിയതോടെയാണ് തമിഴ്‌നാട്ടിൽ കനത്ത നാശം വിതച്ചത്. മഴയ്‌ക്ക് അൽപം ശമനമായതോടെ ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു. റൺവേയിലും ടാക്‌സിവേയിലും നിലവിൽ വെള്ളക്കെട്ടില്ല. അതേസമയം ഇന്ന് സ്‌കൂളുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് അവധിയാണ്.
മഴ കുറഞ്ഞെങ്കിലും ചെന്നൈ നഗരത്തിന്റെ വിവിധയിടങ്ങളിൽ രൂപപ്പെട്ട വെള്ളക്കെട്ടിന് ഇപ്പോഴും ശമനമായിട്ടില്ല. ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപ്പേട്ട്, തിരുവള്ളൂർ എന്നീ ജില്ലകൾക്ക് ഇന്ന് പൊതു അവധിയാണ്. 5 പതിറ്റാണ്ടിനിടെ ചെന്നൈയിൽ പെയ്ത ശക്തമായ പേമാരിയാണിതെന്നാണ് പറയപ്പെടുന്നത്.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒഡിഷയിലും മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. തെക്കൻ ജില്ലകളിലെ കളക്ടർമാർക്ക് സർക്കാർ മുന്നറിയിപ്പ് നൽകി. ഒഡിഷയുടെ തെക്കൻ ഭാഗങ്ങളിലും തീരപ്രദേശത്തും നാളെ വരെ കനത്ത മഴ പെയ്‌തേക്കുമെന്നാണ് വിവരം. നിലവിൽ തെക്കൻ ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന ചുഴലിക്കൊടുങ്കാറ്റ് ഇന്ന് ഉച്ചയോടെ കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.