കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഇഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് സിപിഎം ജില്ല സെക്രട്ടറി എംഎം വർഗീസ്. നവകേരള സദസ് നടക്കുന്നതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ഇഡിയെ അറിയിച്ചു. എംഎം വർഗീസ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് ഇഡി അറിയിച്ചു. ആവശ്യപ്പെട്ട രേഖകൾ പൂർണമായി നൽകിയിട്ടില്ലെന്നും അക്കൗണ്ട് വിവരങ്ങൾ പൂർണമല്ലെന്നും അറിയിച്ചാണ് മൂന്നാം തവണ ചോദ്യം ചെയ്യലിന് ഹാജരാകമെന്ന് നിർദ്ദേശിച്ചിരുന്നത്.
ഏഴിന് ശേഷം ഹാജരാകാൻ സാവകാശം നൽകണമെന്ന വർഗീസ് അപേക്ഷിച്ചിരുന്നു. നവംബർ 24-നും ഡിസംബർ ഒന്നിനും ഇതിന് മുൻപ് രണ്ട് തവണയായി വർഗീസിനെ ചോദ്യം ചെയ്തിരുന്നു. അവധി അപേക്ഷ നിരസിച്ച് കർശന നിർദേശം നൽകിയപ്പോഴായിരുന്നു രണ്ട് തവണയും ഹാജരായത്. രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരായ സാഹചര്യത്തിൽ, ഇഡി വിഷയം പരിഗണിച്ച് അപേക്ഷ അംഗീകരിക്കുകയായിരുന്നു.
കരുവന്നൂർ വ്യാജ ലോണുകളിൽ കമീഷൻ വാങ്ങുന്നതിനായി പാർട്ടിക്ക് രഹസ്യ അക്കൗണ്ടുകളുണ്ടായിരുന്നുവെന്നും വായ്പകൾ അനുവദിക്കുന്നതിനായി പാർട്ടി സബ് കമ്മിറ്റി പ്രവർത്തിച്ചിരുന്നുവെന്നതുമടക്കം മുൻ ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ജില്ല സെക്രട്ടറിയിലേക്ക് അന്വേഷണമെത്തിയത്. പാർട്ടി അക്കൗണ്ടുകളിലേക്ക് ബിനാമി ലോണുകളുടെ കമ്മീഷൻ തുക എത്തിയെന്നും തട്ടിപ്പ് പുറത്തായതിന് പിന്നാലെ ഈ അക്കൗണ്ടുകളിൽ നിന്ന് തുക പിൻവലിച്ചതായും ഇഡി അറിയിച്ചു. രണ്ട് അക്കൗണ്ടുകളാണ് പ്രവർത്തിച്ചിരുന്നതെന്നും ക്രമക്കേട് ആരോപണം ഉയർന്നതോടെ അക്കൗണ്ടുകളിലെ പണം പിൻവലിച്ച് കാലിയാക്കിയെന്നും ഇഡി വ്യക്തമാക്കിയിരുന്നു.