കണ്ണൂർ: തയ്യിലിൽ ക്ഷേത്രഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവർന്ന കേസിൽ മൂന്ന് യുവാക്കൾ പിടിയിൽ. പള്ളിക്കുന്ന് സ്വദേശി നിഷിൽ, കക്കാട് സ്വദേശി മുഹമ്മദ് ഷാസ്, മലപ്പുറം സ്വദേശി ആസിഫ് സഹീർ എന്നിവരാണ് പിടിയിലായത്. തയ്യിൽ കുറുംബ ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിപൊളിച്ച് പന്ത്രണ്ടായിരം രൂപയോളമാണ് പ്രതികൾ കവർന്നത്.
കഴിഞ്ഞ 27-നായിരുന്നു സംഭവം. 27-ന് പുലർച്ചെ സ്കൂട്ടറിൽ ക്ഷേത്രത്തിൽ എത്തിയ ഇവർ ഭണ്ഡാരം കുത്തിപ്പൊളിച്ച് കവർച്ചാ ശ്രമം നടത്തി. എന്നാൽ ശബ്ദം കേട്ട് ക്ഷേത്ര ജീവനക്കാർ എത്തിയതോടെ പ്രതികൾ സ്കൂട്ടർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ച പോലീസ് ആദ്യം നിഷിലിനെ പിടികൂടി. പിന്നീട് ചോദ്യം ചെയ്യലിനിടെയാണ് മറ്റ് രണ്ടുപേരെ കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് ഇരുവരെയും പിടികൂടുകയായിരുന്നു.
കല്ല്യാണത്തിൽ പങ്കെടുക്കുന്നതിനാണ് മുഹമ്മദും ആസിഫും കണ്ണൂരിൽ എത്തിയത്. നിഷിൽ ഇരുവരെയും നിർബന്ധിച്ച് കവർച്ചക്ക് കൂടെ കൂട്ടുകയായിരുന്നു. മൂവരും കണ്ണൂർ സബ് ജയിലിൽ റിമാൻഡിലാണ്.