തിരുവനന്തപുരം: ഓയൂരിൽ നിന്നും ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ അറസ്റ്റിലായ പത്മകുമാറിനെ താമസിപ്പിച്ചിരിക്കുന്നത് പൂജപ്പുര സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോ.വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജി സന്ദീപിനൊപ്പമാണ് ഇയാളെയും താമസിപ്പിച്ചിരിക്കുന്നത്.
പത്മകുമാറിന്റെ സുരക്ഷ മുൻനിർത്തിയാണ് അതീവ സുരക്ഷാ സെല്ലിലേക്ക് മാറ്റിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. സെല്ലിലേക്ക് 24 മണിക്കൂറും ജീവനക്കാരുടെ നിരീക്ഷണമുണ്ടായിരിക്കുന്നതാണ്. കൂടാതെ സിസിടിവി ക്യാമറകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. പൂജപ്പുര സെൻട്രൽ ജയിലിൽ അതീവ സുരക്ഷയുള്ള ആറ് സെല്ലുകളാണ് ഉള്ളത്.
കൊല്ലത്ത് കളക്ട്രേറ്റിൽ സ്‌ഫോടനം നടത്തിയവരുൾപ്പെടെ ഈ അതീവ സുരക്ഷാ സെല്ലിലാണ് ഉള്ളത്. പത്മകുമാറിനെയും മറ്റ് പ്രതികൾ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടേക്ക് മാറ്റിയത്.