ന്യൂഡൽഹി: ജമ്മു കശ്മീർ പുനഃസംഘടന (ഭേദഗതി) ബില്ലും ജമ്മു കശ്മീർ സംവരണ (ഭേദഗതി) ബില്ലും ലോക്സഭയിൽ പാസായി. ജമ്മുവിൽ നിന്നുമുള്ള സീറ്റുകളുടെ എണ്ണത്തിൽ വർദ്ധനവിനാണ് ഭേദഗതി. 87ൽ നിന്നും 114 യാണ് സീറ്റുകൾ ഉയർത്തുന്നത്. ജമ്മുവിൽ നിന്നും 43-ഉം കശ്മീരിൽ നിന്നും 47-ഉം അംഗങ്ങളാകും ഇനി സഭയിൽ ഉണ്ടാകുക. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് രണ്ടു ബില്ലുകളും സഭയിൽ അവതരിപ്പിച്ചത്.
സംസ്ഥാനമായിരുന്നപ്പോൾ ജമ്മുവിൽ 37 മണ്ഡലങ്ങളാണ് ഉണ്ടായിരുന്നത്. ആറെണ്ണം വർദ്ധിപ്പിച്ച് 43-യാണ് സീറ്റുകൾ ഉയർത്തിയത്. നിലവിൽ കശ്മീരിലെ 46 സീറ്റുകൾക്കൊപ്പം ഒരെണ്ണം വർദ്ധിപ്പിച്ച് 47 ആക്കി. പാക് അധിനിവേശ കശ്മീരിൽ 24 സീറ്റുകളാണ് നിർദ്ദേശിച്ചിരിക്കുന്നത്. പ്രദേശം വീണ്ടും ഭാരതത്തിന്റെ ഭാഗമാകുമ്പോൾ ഈ 24 സീറ്റുകളും സഭയിൽ കൂട്ടിച്ചേർക്കപ്പെടും. അതുവരെ 90 അസംബ്ലി മണ്ഡലങ്ങളാകും ഉണ്ടാകുക.
ജമ്മുകശ്മീർ നിയമസഭയിലെ സംവരണത്തിന് താത്പര്യപ്പെടുന്നതാണ് അടുത്ത ബിൽ. നിയമസഭയിൽ എസ്സി/ എസ്ടി സംവണം കൊണ്ടുവരുമെന്നും പാക് അധിനിവേശ കശ്മീരിൽ നിന്നെത്തിയവർക്ക് ജമ്മു കശ്മീർ നിയമ സഭയിൽ ഒരു സീറ്റ് മാറ്റിവെക്കുമെന്നും ബിൽ പറയുന്നു. കശ്മീരിലേക്ക് കുടിയേറിയവർക്ക് സഭയിൽ 2 സീറ്റുകളുണ്ടാകും. പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 9 സീറ്റുകൾ നൽകും. ചരിത്രത്തിൽ ആദ്യമായാണ് ജമ്മുകശ്മീർ നിയമസഭയിൽ എസ് സി/എസ്ടി സംവരണം കൊണ്ടുവരുന്നത്.
നീണ്ട രണ്ട് ദിവസത്തെ ചർച്ചകൾക്ക് ശേഷമാണ് ലോക്സഭയിൽ ബില്ലുകൾ പാസാക്കിയത്. ലോക്സഭയിൽ പാസായ ബിൽ പ്രതിപക്ഷ പാർട്ടികളുടെ അടക്കം പിന്തുണയോടെ രാജ്യസഭയിലും പാസാകുമെന്നാണ് ഭരണകക്ഷി പ്രതീക്ഷിക്കുന്നത്.