തിരുവനന്തപുരം: യുവഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ സുഹൃത്ത് ഡോ. റുവൈസ് അറസ്റ്റിൽ. ഇന്ന് പുലർച്ചെയാണ് ഇയാളെ കരുനാഗപ്പള്ളിയിൽ നിന്ന് തിരുവനന്തപുരം പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് റുവൈസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മെഡിക്കൽ കോളേജ് പോലീസാണ് റുവൈസിനെ അറസ്റ്റ് ചെയ്തത്. ഇന്ന് വൈകുന്നേരം കോടതിയിൽ ഹാജരാക്കും.
താങ്ങാനാവാത്ത തുക സ്ത്രീധനമായി ചോദിച്ചതിൽ മനം നൊന്താണ് ഷഹ്ന ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇത് ശരി വെയ്‌ക്കുന്ന തരത്തിൽ സഹപ്രവർത്തകരും സുഹൃത്തുക്കളും രംഗത്ത് വരികയും ചെയ്തിരുന്നു. പിന്നാലെ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ റുവൈസ് ഒളിവിൽ പോവുകയായിരുന്നു.
സ്ത്രീധനത്തിനായി സമ്മര്‍ദം ചെലുത്തിയത് റുവൈസ് ആണെന്ന് ഡോ. ഷഹ്നയുടെ സഹോദരന്‍ ജാസിം നാസ് ആരോപിച്ചു. കഴിയുന്നത്ര നൽകാമെന്ന് സമ്മതിച്ചെങ്കിലും റുവൈസ് എന്നിട്ടും വഴങ്ങിയില്ല. സ്ത്രീധനം കൂടുതൽ ചോദിച്ചത് പിതാവാണെന്നും പിതാവിനെ ധിക്കരിക്കാൻ ആവില്ലെന്ന് റുവൈസ് പറഞ്ഞിരുന്നതായും ജാസിം നാസ് പറഞ്ഞു. പണമാണ് തനിക്ക് വലുതെന്നാണ് റുവൈസ് പറഞ്ഞിരുന്നതെന്നും സഹോദരൻ പറഞ്ഞു.
ഇന്നലെയാണ് ഇയാൾക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം, സ്ത്രീധന നിരോധന നിയമം എന്നിവ പ്രകാരം പ്രതി ചേർത്തിരുന്നു. ഷഹ്നയുടെ ആത്മഹത്യയ്‌ക്കു പിന്നാലെ റുവൈസിനെ തൽസ്ഥാനത്തുനിന്ന് പിജി ഡോക്ടർമാരുടെ സംഘടന (കെഎംപിജിഎ) നീക്കിയിരുന്നു.