കാബുൾ: അഫ്ഗാനിസ്ഥാനിൽ 12,000 ലധികം പേർ എച്ച്ഐവി ബാധിതരാണെന്ന്
താലിബാൻ പൊതുജനാരോഗ്യ മന്ത്രാലയം നൽകിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിലെ ഒരു വാർത്താ ഏജൻസിയാണ് ഖാമ പ്രസ്.
അഫ്ഗാനിസ്ഥാനിലെ ജനസംഖ്യയുടെ 1.0 ശതമാനം എച്ച്ഐവി/എയ്ഡ്സ് ബാധിതരാണെന്ന് ലോകാരോഗ്യ സംഘടനയുടെ (WHO) സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. 2022ലെ കണക്ക് പ്രകാരം ആഗോള തലത്തിൽ ഇത് 0.7 ശതമാനം മാത്രമാണ്. ലൈംഗിക ബന്ധത്തിലൂടെയും സിറിഞ്ചുകളിലെ സൂചികൾ പുനരുപയോഗിക്കുന്നതിലൂടെയുമാണ് അഫ്ഗാനിൽ എച്ച്ഐവി പകരുന്നതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. എയ്ഡിസ് ദിനാചരണവുമായി ബന്ധപ്പെട്ടാണ് പുതിയ പഠന റിപ്പോർട്ട് പുറത്ത് വന്നത്.
അഫ്ഗാനിൽ ആദ്യമായി എച്ച്ഐവി റിപ്പോർട്ട് ചെയ്യപ്പെട്ടത് 1989 ലാണ് . ആഗോളതലത്തിൽ എച്ച്ഐവിയുടെ വ്യാപനം താരതമ്യേന കുറവാണെങ്കിലും, അഫ്ഗാനിസ്ഥാൻ ഉയർന്ന അപകടസാധ്യതയുള്ള പ്രദേശമായി തുടരുന്നു. കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള ഒരു സർവേയിൽ മയക്കുമരുന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നവർ (4.4%), ലൈംഗികത്തൊഴിലാളികൾ (0.3%), തടവുകാർ (0.7%) എന്നിവരിൽ കൂടുതൽ വ്യാപനം കണ്ടെത്തി.