ന്യൂഡൽഹി: ചൈനയിൽ പടരുന്ന ന്യൂമോണിയ ഇന്ത്യയിൽ സ്ഥിരീകരിച്ചെന്ന റിപ്പോർട്ട് തള്ളി കേന്ദ്ര സർക്കാർ. റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാ വിരുദ്ധവുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിലെ കേസുകൾക്ക് ചൈനയിലെ രോഗവുമായി ബന്ധമില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്ന് രാവിലെയാണ് ചൈനയിൽ പടരുന്ന ന്യൂമോണിയ ഇന്ത്യയിൽ പടരുന്നുണ്ടെന്ന റിപ്പോർട്ട് പ്രചരിച്ചിരുന്നത്. ഡൽഹിയിലെ എയിംസിൽ നടത്തിയ പരിശോധനയിൽ 7 പേർക്ക് ചൈനീസ് ന്യൂമോണിയ സ്ഥിരീകരിച്ചിട്ടുണ്ടെന്നായിരുന്നു വാർത്തകൾ. ഇത് വസ്തുതാ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
7 പേർക്ക് ന്യൂമോണിയ ബാധിച്ചുവെന്ന കാര്യം ശരിയാണെങ്കിലും ഇത് ഡൽഹിയിലെ എയിംസിൽ നടത്തുന്ന പഠനത്തിന്റെ ഭാഗമായി കണ്ടെത്തിയതാണ്. ചൈനയിൽ രോഗം ബാധിച്ചതിനു പിന്നാലെ ഇന്ത്യയിൽ കേന്ദ്ര സർക്കാർ നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിരുന്നു. ഇതിനോടകം 600-ലധികം സാമ്പിളുകളിലാണ് പരിശോധന നടത്തിയിരിക്കുന്നത്. ഇതെല്ലാം നെഗറ്റീവാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനങ്ങളുമായി ചേർന്ന് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട വാർത്താ കുറിപ്പിൽ പറയുന്നു.