ഭോപ്പാൽ: നിരോധിത ഭീകര സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ നേതാവ് അബു ഫൈസലിന് ഭോപ്പാലിലെ എൻഐഎ കോടതി ജീവപര്യന്തം തടവ് വിധിച്ചു.ജയിൽ ചാടിയതിന് പിന്നാലെ പോലീസുകാരെ ആക്രമിച്ച കേസിലാണ് സിമി തലവന് ജീവപര്യന്തം തടവ് വിധിച്ചത്.
2013 ഒക്‌ടോബർ 1 ന്, അബു ഫൈസലും കൂട്ടാളികളും ഖാണ്ട്‌വയിലെ ജില്ലാ ജയിലിലെ മതിൽ ചാടി രക്ഷപ്പെട്ട സംഭവമാണ് കേസിന് ആധാരം. കൂട്ടത്തിൽ ഒരു തടവുകാരൻ അടുത്ത ദിവസം കീഴടങ്ങി, ഡിസംബറിൽ അബു ഫൈസൽ മദ്ധ്യപ്രദേശിലെ ബർവാനിയിൽ നിന്ന് പിടിക്കപ്പെട്ടു. ഈ ജയിൽ ചാട്ടത്തിനു ശേഷം പോലീസുകാരെ ആക്രമിച്ച കേസിലാണ് ഈ വിധി. പോലീസുകാരെ കൊല്ലാൻ ശ്രമിച്ചു, പോലീസ് കാറും റിവോൾവറും തട്ടിയെടുത്തു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഭീകരൻ അബു ഫൈസൽ ശിക്ഷിക്കപ്പെട്ടതെന്ന് എൻഐഎ അഭിഭാഷകൻ വിക്രം സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 307 (കൊലപാതകശ്രമം), 395 , 397 (കൊലപാതകത്തിനോ കവർച്ചക്കോ വേണ്ടി മാരകായുധം ഉപയോഗിച്ചത്) വകുപ്പുകൾ പ്രകാരം എൻഐഎ കോടതി ജഡ്ജി രഘുവീർ പ്രസാദ് പട്ടേലാണ് അബു ഫൈസലിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഐപിസി 332 വകുപ്പ് പ്രകാരം രണ്ട് വർഷം തടവും 10000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
നിരോധിത തീവ്രവാദ സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) മദ്ധ്യപ്രദേശ് യൂണിറ്റ് തലവനാണ് അബു ഫൈസൽ.
അബു ഫൈസലും മറ്റ് കൂട്ടാളികളും നിലവിൽ ഭോപ്പാൽ സെൻട്രൽ ജയിലിലായിരുന്നു. 2013-ലെ ഖാണ്ട്‌വ ജയിൽ ബ്രേക്ക് സംഭവത്തിന് പിന്നിലെ സൂത്രധാരന്മാരിൽ ഒരാളാണ് അബു ഫൈസൽ.