16 മാസത്തിനിടെ അഞ്ച് ഹൃദയാഘാതം നേരിട്ടിട്ട് തിരികെ ജീവിതത്തിലേക്ക് മടങ്ങിയെത്തി 51-കാരി. മുംബൈയിലാണ് സംഭവം. ഹൃദയാഘാതത്തെ തുടർന്ന് അഞ്ച് സ്റ്റെന്റുകളാണ് ഘടിപ്പിച്ചത്. ആറ് ആൻജിയോപ്ലാസ്റ്റികൾക്കും കാർഡിയാക് ബൈപാസ് ശസ്ത്രക്രിയയ്‌ക്കും 51-കാരി ഇതുവരെ വിധേയരായി.
2022 സെപ്റ്റംബറിൽ ജയ്പൂരിൽ നിന്ന് ബോറിവലിയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുമ്പോഴാണ് 51-കാരിക്ക് ആദ്യമായി ഹൃദയാഘാതം ഉണ്ടായത്. ഉടൻ തന്നെ അഹമ്മദാബാദിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്‌ക്കായി മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വച്ചാണ് ആൻജിയോപ്ലാസ്റ്റി ചെയ്തത്. പിന്നീട് വീണ്ടും ആൻജിയോപ്ലാസ്റ്റിക്കും ബൈപാസ് ശസ്ത്രക്രിയയ്‌ക്കും വിധേയായ ശേഷം കഴിഞ്ഞ ജൂലൈ മുതൽ ഒന്നിലധികം ഡോക്ടർമാരെയാണ് കാണുന്നത്.
രക്തക്കുഴലുകളുടെ വീക്കം, സങ്കോചം എന്നിവ മൂലമുള്ള ഓട്ടോ ഇമ്മ്യൂൺ അവസ്ഥയാകാം തുടർച്ചയായ ഹൃദയാഘാതത്തിന് പിന്നിലെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. എന്നാൽ പരിശോധനയിൽ ഇക്കാര്യം തെളിഞ്ഞിട്ടില്ല. പ്രമേഹം, ഉയർന്ന കൊളസ്‌ട്രോൾ തുടങ്ങിയ ജീവിത ശൈലി രോഗങ്ങൾ 51-കാരി നേരിടുന്നുണ്ട്. 2022 സെപ്റ്റംബറിൽ അവരുടെ ഭാരം 107 കിലോഗ്രാം ആയിരുന്നു. എന്നാൽ അതിനുശേഷം 30 കിലോയാണ് കുറഞ്ഞത്. മരുന്നുകൾ സ്ഥിരമായി കഴിക്കുന്നതിനാൽ കൊളസ്ട്രോളും പ്രമേഹവും നിയന്ത്രണ വിധേയമാണ്. എന്നാൽ തുടരെതുടരെ ഹൃദയാഘാതം സംഭവിക്കുന്നു. ആരോഗ്യവിദ്ധർ കാരണം തേടുകയാണ്.















