തൃശൂർ: 350 കോടി രൂപയുടെ ക്രമക്കേട് നടന്ന കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് ഇഡി. പാർട്ടിയുടെ പണമിടപാടുകൾ മാത്രം കൈകാര്യം ചെയ്ത അഞ്ച് അക്കൗണ്ടുകളുടെ വിവരങ്ങളാണ് ഇഡിയ്‌ക്ക് ലഭിച്ചിരിക്കുന്നത്. ഈ അക്കൗണ്ടുകളിലൂടെ 50 ലക്ഷത്തിൽ കുറയാത്ത ഇടപാടുകൾ നടന്നിട്ടുണ്ടെന്നും ഇഡി അറിയിച്ചു. എം.പി. രാജു, പി.ആർ. അരവിന്ദാക്ഷൻ എന്നിവരാണ് അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നതെന്നും ഇഡി ചൂണ്ടിക്കാട്ടി.
കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് ഇഡി നേരത്തെ കണ്ടെത്തിയിരുന്നു. രണ്ട് അക്കൗണ്ടുകളുടെ വിവരങ്ങളായിരുന്നു ആദ്യം പുറത്തുവന്നത്. അതേസമയം കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസിനെ വീണ്ടും ഇ ഡി ചോദ്യം ചെയ്യും.
ഈ മാസം 19 ന് ഹാജരാകാനാണ് സമൻസ്. കഴിഞ്ഞ ചൊവ്വാഴ്ച ഹാജരാകാൻ നിർദ്ദേശിച്ചിരുന്നെങ്കിലും നവ കേരള സദസ് തിരക്കുകൾ ചൂണ്ടിക്കാട്ടി ഹാജരായിരുന്നില്ല.