ന്യൂഡൽഹി: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കം അടിയന്തിരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ ഭീമന്മാർക്ക് കേന്ദ്രസർക്കാർ നോട്ടീസ് നൽകിയതായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. പാർലമെന്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചൈൽഡ് സെക്ഷ്വൽ അബ്യൂസ് മെറ്റീരിയൽ ഉള്ളടക്കങ്ങളും അത് പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ എക്‌സ്, യൂട്യൂബ്, ടെലിഗ്രാം എന്നിവയ്‌ക്കാണ് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം നോട്ടീസ് നൽകിയത്.
ഭാവിയിൽ ഇവ വീണ്ടും പ്രത്യക്ഷപ്പെടുന്നത് തടയുന്നതിനുള്ള മുൻകരുതലുകൾ കൈക്കൊള്ളേണ്ടതുണ്ടെന്നും പരാജയപ്പെട്ടാൽ കേന്ദ്രസർക്കാർ ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ അറിയിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. ഈ നിർദ്ദേശങ്ങൾ അവഗണിക്കുന്നത് 2021ലെ ഐടി നിയമങ്ങളുടെ റൂൾ 3(1)(ബി), റൂൾ 4(4) എന്നിവയുടെ ലംഘനമായി കണക്കാക്കും. നോട്ടീസ് നൽകിയിട്ടും ഇത് ലംഘിച്ചാൽ ഐടി നിയമത്തിലെ വകുപ്പ് 79 പ്രകാരം നിലവിൽ ഇന്റർനെറ്റ് ഇടനില പ്ലാറ്റുഫോമുകൾക്ക് ലഭിക്കു ന്ന പരിരക്ഷ (സേഫ് ഹാർബർ പ്രൊട്ടക്ഷൻ) മാറ്റുമെന്നും അദ്ദേഹം പാർലമെന്റിൽ വ്യക്തമാക്കി.