തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അരവിന്ദ് വെട്ടിക്കൽ 5 ദിവത്തെ പോലീസ് കസ്റ്റഡിയിൽ. ആരോഗ്യവകുപ്പ് ഡയറക്ടറുടെ പരാതിയിലാണ് അരവിന്ദിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നിരവധി ആളുകളിൽ നിന്നും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട സ്വദേശിനിയിൽ നിന്നും ജോലി വാഗ്ദാനം ചെയ്ത് ഇയാൾ 50,000 രൂപ തട്ടിയെടുത്തത്. കോട്ടയം മെഡിക്കൽ കോളേജിലെ റിസപ്ഷനിസ്റ്റാക്കാമെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിച്ചെടുത്തത്. ഇതിനു ശേഷം ആരോഗ്യവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥന്റെ വ്യാജ ഒപ്പിട്ട കത്തും ഇയാൾ യുവതിക്ക് നൽകിയിരുന്നു. എന്നാൽ കോട്ടയം മെഡിക്കൽ കോളേജിൽ ജോലിയുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടിയപ്പോഴാണ് ഇങ്ങനെയൊരു പോസ്റ്റിലേക്ക് ആളുകളെ എടുക്കുന്നില്ലെന്ന് അറിഞ്ഞത്. ഇതോടെയാണ് ആരോഗ്യ വകുപ്പ് പോലീസിൽ പരാതിപ്പെടുന്നത്. അരവിന്ദിന്റെ അറസ്റ്റിനു പിന്നാലെ നിരവധി പേർ പണം നഷ്ടപ്പെട്ടതായി പോലീസിനെ അറിയിച്ചിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് എം.കോം ബിരുദധാരിയിൽ നിന്നും 80,000 രൂപ തട്ടിയെടുത്തതാണ് അരവിന്ദ് വെട്ടിക്കലിനെതിരെ ഏറ്റവും ഒടുവിൽ പുറത്തുവന്ന പരാതി. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു.