ന്യൂഡൽഹി: അസം ഇന്ത്യയുടെ ഭാഗമായിരുന്നില്ലെന്നും, മ്യാൻമറിന്റെ കൈവശമിരുന്ന ഭൂപ്രദേശം ആയിരുന്നു എന്നുമുള്ള രാജ്യസഭാ എംപി കപിൽ സിബലിന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കപിൽ സിബലിന്റെ വാദം പൂർണമായും തെറ്റാണെന്നും, അസമിന്റെ ചരിത്രം അറിയാത്തവർ അതിനെക്കുറിച്ച് സംസാരിക്കാൻ നിൽക്കരുതെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
” ഏതെങ്കിലും ഒരു കാര്യത്തെ കുറിച്ച് അറിയില്ലെങ്കിൽ അതിനെ കുറിച്ച് സംസാരിക്കാൻ നിൽക്കരുത്. അസം ഒരിക്കലും മ്യാൻമറിന്റെ ഭാഗമായിരുന്നില്ല. ഇരു പ്രദേശങ്ങൾക്കുമിടയിൽ കുറച്ച് നാൾ സംഘർഷം നിലനിന്നിരുന്നു. അത് മാത്രമാണ് അസമും മ്യാൻമറും തമ്മിലുള്ള ബന്ധം. അല്ലാതെ മ്യാൻമറിന്റെ ഭാഗമായിരുന്നു അസം എന്ന് തെളിയിക്കുന്ന രേഖകളോ, ഒന്നും കിട്ടിയിട്ടില്ലെന്നും” ഹിമന്ത ബിശ്വ ശർമ്മ പറയുന്നു.
പൗരത്വ നിയമത്തിലെ സെക്ഷൻ 6Aയുടെ സാധുത ചോദ്യം ചെയ്യുന്ന ഹർജികൾ സുപ്രീംകോടതി പരിഗണിക്കുന്നതിനിടെയാണ്, ബ്രിട്ടീഷുകാർക്ക് കൈമാറുന്നതിന് മുമ്പ് അസം മ്യാൻമറിന്റെ ഭാഗമായിരുന്നുവെന്നാണ് കപിൽ സിബൽ പറഞ്ഞത്. ” അസം യഥാർത്ഥത്തിൽ മ്യാൻമറിന്റെ ഭാഗമായിരുന്നു. 1824ൽ ബ്രീട്ടീഷുകാരുമായി ഏർപ്പെട്ട ഉടമ്പടി പ്രകാരമാണ് മ്യാൻമർ തങ്ങളുടെ കൈവശം ഉണ്ടായിരുന്ന ഭൂപ്രദേശം അവർക്ക് കൈമാറിയത്. അസമിന്റെ ചരിത്രം പരിശോധിച്ചാൽ ഇത് വ്യക്തമാകും എന്നുമാണ്” കപിൽ സിബൽ അവകാശപ്പെട്ടത്.