കോഴിക്കോട്: ഗാർഹിക പീഡനത്തെ തുടർന്ന് മുപ്പതുകാരി ഷബ്ന ജീവനൊടുക്കിയ സംഭവത്തിൽ ഉമ്മയെ രക്ഷപ്പെടുത്താൻ വിട്ടിലുള്ളവർ ശ്രമിച്ചില്ലെന്ന് വെളിപ്പെടുത്തി മകൾ. കോഴിക്കോട് ഓർക്കാട്ടേരിയിൽ ഹബീബിന്റെ ഭാര്യ ഷബ്നയാണ് കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തത്.
ഷബ്നയുടെ മരണത്തിലേക്ക് നയിച്ച് സംഭവവികാസങ്ങൾക്ക് മകൾ ഹന സാക്ഷിയായിരുന്നു. മുമ്പും വീട്ടിൽ ഉമ്മയ്ക്ക് നിരവധി പീഡനങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ടെന്ന് മകൾ പറഞ്ഞു. അന്ന് ഉമ്മ വാതിലടയ്ക്കുന്ന ശബ്ദം കേട്ടു, ഞാൻ മുകളിലേക്ക് ഓടിച്ചെന്ന് കുറേ പ്രാവശ്യം ഉമ്മാ ഉമ്മാ എന്നു വിളിച്ചു. ഹനാ എന്ന് ഉമ്മ തിരിച്ചുവിളിക്കുന്നതു ഞാൻ കേട്ടു. പിന്നെ വേദനയോടെയുള്ള ഉമ്മയുടെ വിളിയാണ് കേട്ടത്.
സംഭവം നടക്കുമ്പോൾ ഉപ്പാപ്പയും വീട്ടിലുണ്ടായിരുന്നു. ഉപ്പാപ്പ വന്ന് വാതിലിൽ തട്ടി, അപ്പോഴും ഉമ്മാന്റെ ശബ്ദം കേട്ടു. പിന്നെ ഉപ്പയുടെ സഹോദരിയെ വിളിച്ചു ഉമ്മ വാതിൽ തുറക്കുന്നില്ലെന്ന പറഞ്ഞപ്പോൾ, ഇനിയാരും മുകളിലേക്ക് പോവേണ്ടെന്നും വാതിൽ തുറക്കാൻ നോക്കേണ്ടെന്നും പറഞ്ഞു. കുറച്ചു കഴിഞ്ഞ് ഉപ്പാപ്പാന്റെ അനിയനും ഉമ്മാമ്മയുടെ ആങ്ങളയും വന്നു. പക്ഷേ, വാതിൽ തുറക്കാൻ ആരും ശ്രമിച്ചില്ല.
എന്റെ ഉമ്മയ്ക്ക് മാനസിക രോഗമുണ്ടെന്നും എല്ലാവരുടെയും പേര് എഴുതിവച്ച് മരിക്കുമെന്നും ഉമ്മാമ്മയും ഉപ്പാന്റെ സഹോദരിയും പറഞ്ഞു. ഈ സംഭവത്തിനു മുൻപ് വീട്ടിൽ വഴക്ക് ഉണ്ടായിരുന്നു. പിന്നെ ഉമ്മാന്റെ മുറിയുടെ വാതിൽ തുറന്നപ്പോൾ എല്ലാവരും നിലവിളിക്കുന്നത് കേട്ടു. അപ്പോൾ എനിക്ക് മനസിലായി എന്റെ ഉമ്മ മരിച്ചെന്ന്. ഞാൻ കുറേനേരം കരഞ്ഞു പറഞ്ഞു ഉമ്മയെ ആരെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ. പക്ഷേ, ആരും എന്റെ ഉമ്മായെ കൊണ്ടുപോയില്ല.’’- ഷബ്നയുടെ മകൾ പറയുന്നു.
പത്ത് വർഷം മുൻപായിരുന്നു ഷബ്നയുടെയും ഹബീബിന്റെയും വിവാഹം. ഷബ്നയുടെ ഭർത്താവ് ഹബീബ് വിദേശത്താണ്. പിന്നീട് നിരന്തരം പ്രശ്നങ്ങൾ നേരിട്ടതായി ഷബ്നയുടെ കുടുംബം ആരോപിച്ചിരുന്നു. പീഡനം അസഹ്യമായതോടെ ഷബ്ന സ്വന്തമായി വീടെടുത്ത് താമസിക്കാൻ തീരുമാനിക്കുകയായിരുന്നു. സ്ത്രീധനമായി നൽകിയ 120 പവൻ സ്വർണം തിരികെ നൽകാൻ ഷബ്ന ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു യുവതി ക്രൂരമായ മർദ്ദനത്തിന് ഇരയായത്.