ന്യൂഡൽഹി : ഇന്ത്യയിലെ യുവാക്കൾ ആഴ്ചയിൽ 70 മണിക്കൂറെങ്കിലും തൊഴിൽ ചെയ്യാൻ തയ്യാറാകണമെന്ന തന്റ മുൻ നിലപാടാവർത്തിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ നാരായണമൂർത്തി. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
സമ്പന്നതയിലേക്ക് എത്തിപ്പെടാനുള്ള മാർഗം കഠിനമായി അധ്വാനിക്കുക എന്നതാണ്. ആഴ്ചയിൽ 90 മണിക്കൂർ വരെ തൊഴിലിടങ്ങളിൽ ചിലവഴിച്ചിട്ടുള്ള വ്യക്തിയാണ് താനെന്നും അദ്ദേഹം പറഞ്ഞു. തന്റെ 40 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ ആഴ്ചയിൽ കുറഞ്ഞത് 70 മണിക്കൂറെങ്കിലും തൊഴിലെടുത്തിട്ടുണ്ടെന്നും നാരായണമൂർത്തി അവകാശപ്പെട്ടു.
നിരവധി പേരാണ് നാരായണമൂർത്തിയുടെ അഭിപ്രായത്തോട് പ്രതികരിച്ച് രംഗത്തെത്തിയത്. “നമ്മുടെ ഗ്രാൻഡ് പാരന്റ്സ് ബ്രിട്ടീഷുകാർക്കെതിരെ പോരാടി സ്വാതന്ത്ര്യം വാങ്ങി തന്നു. നമ്മുടെ അച്ഛനമ്മമാർ ആഹാരത്തിനും പാർപ്പിടത്തിനും വേണ്ടി പോരാടി, നമ്മൾ ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കാൻ വേണ്ടി കഠിനാധ്വാനം ചെയ്യണം” ഇതായിരുന്നു ‘ഒല’യുടെ കോഫൗണ്ടറും സിഇഒയുമായ ഭാവിഷ് അഗർവാൾ പറഞ്ഞത്. 2047ഓടെ ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റാൻ നാം പ്രവർത്തിക്കണമെന്നാണ് ജെഎസ്ഡബ്ല്യൂ ചെയർമാൻ അഭിപ്രായപ്പെട്ടത്. എന്നാൽ നാരായണമൂർത്തിയുടെ നിലപാടിനെ എതിർക്കുന്നവരും കുറവല്ല. എത്രത്തോളം സമയം തൊഴിൽ ചെയ്തുവെന്നതിൽ അല്ല, ചെയ്ത തൊഴിലിന്റെ ഫലത്തിലാണ് കാര്യമെന്നും ഭാരത് പേ എംഡിയും സഹസ്ഥാപകനുമായ അഷ്‌നീർ ഗ്രോവർ പ്രതികരിച്ചിരുന്നു.















