ഡൽഹി: പാലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷ്തയ്യുമായി ചർച്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ശനിയാഴ്ച നടന്ന ചർച്ചയിൽ പാലസ്തീൻ വിഷയത്തിൽ ഇന്ത്യ തുടരുന്ന ദീർഘകാല നിലപാട് ജയശങ്കർ ആവർത്തിച്ചു. ടെലിഫോൺ സംഭാഷണം വഴിയായിരുന്നു ഇരുവരും തമ്മിൽ സംസാരിച്ചിരുന്നത്. ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും സ്ഥിതിയെക്കുറിച്ച് സംസാരിച്ച മുഹമ്മദ് ഷതയ്യ്, യുദ്ധത്തിൽ ആശങ്കയും പ്രകടിപ്പിച്ചു. ഇന്ത്യ-പാലസ്തീൻ ബന്ധം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുമെന്നും ഇരു നേതാക്കളും ഉറപ്പ് നൽകി.
“ഇന്ന് വൈകുന്നേരം പാലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷ്തയ്യുമായി സംസാരിച്ചു. ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും സ്ഥിതിയെക്കുറിച്ച് അദ്ദേഹം അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. പാലസ്തീനെ സംബന്ധിച്ച ഇന്ത്യയുടെ ദീർഘകാല നിലപാട് ഞാൻ ആവർത്തിച്ചു. നല്ല ബന്ധം തുടരാൻ സമ്മതിച്ചു”- പാലസ്തീൻ പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം എസ്.ജയശങ്കർ എക്സിൽ കുറിച്ചു.
പാലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് ദീർഘകാലമായി തുടരുന്നത് തന്നെയാണെന്ന് ഒക്ടോബർ 12 ന് നടത്തിയ പത്രസമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അരിന്ദം ബാഗ്ചിയും വ്യക്തമാക്കിയിരുന്നു.”ഇസ്രായേലുമായി സമാധാനത്തോടെ സുരക്ഷിതവും അംഗീകൃതവുമായ അതിർത്തികൾക്കുള്ളിൽ താമസിക്കുന്ന പാലസ്തീനിന് പരമാധികാരവും സ്വതന്ത്രവും പ്രായോഗികവുമായ ഒരു രാഷ്‌ട്രം സ്ഥാപിക്കുന്നതിനുള്ള അവകാശത്തെപ്പറ്റി ചർച്ചകൾ പുനരാരംഭിക്കണമെന്ന് ഇന്ത്യ എപ്പോഴും ആവശ്യപ്പെടുന്നു. ആ നിലപാട് അതേപടി തുടരുന്നു”- എന്നായിരുന്നു അരിന്ദം ബാഗ്ചി പറഞ്ഞത്.