വയനാട്: സുൽത്താൻ ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കുമെന്ന് ഡിഎഫ്ഒ. യുവാവിന്റെ കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് റിപ്പോർട്ട് നൽകുമെന്നും ഡിഎഫ്ഒ അറിയിച്ചു.
‘നിലവിലെ സ്ഥിതിവിവരങ്ങൾ ചീഫ് വൈൽഡ് ഉദ്യോഗസ്ഥന് റിപ്പോർട്ട് ചെയ്യും. കടുവ ആക്രമണം നടന്ന വാകേരി വനാതിർത്തിയിൽ ടൈഗർ ഫെൻസിങ് സ്ഥാപിക്കും. കടുവയെ നരഭോജിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ട് നൽകും. കാട് വെട്ടിത്തെളിക്കാൻ സ്വകാര്യ വ്യക്തികളായ ഭൂവുടമകൾക്ക് നിർദ്ദേശം നൽകും.’- ഡിഎഫ്ഒ വ്യക്തമാക്കി.
കഴിഞ്ഞദിവസം വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി സ്വദേശി പ്രജീഷ് (36) ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മൃതദേഹം പാതി ഭക്ഷിച്ച നിലയിലായിരുന്നു. ജനവാസ മേഖലയിലാണ് സംഭവം നടന്നത്.വയലിൽ പുല്ലരിയാൻ പോയതായിരുന്നു പ്രജീഷ്. ഏറെ നേരം കഴിഞ്ഞും യുവാവ് വീട്ടിൽ എത്താത്തതിനെ തുടർന്ന് സഹോദരൻ അന്വേഷിച്ചിറങ്ങിയപ്പോഴാണ് പാടത്ത് പ്രജീഷിന്റെ മൃതദേഹം കിടക്കുന്നത് കണ്ടത്. ഒരു കാൽ പൂർണ്ണമായി ഭക്ഷിച്ച നിലയിലായിരുന്നു. ഈ ഭാഗങ്ങളിൽ കടുവയെ കണ്ടിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.