അതിവേഗം പടർന്ന് കൊണ്ടിരിക്കുന്ന ചുമയെകുറിച്ച് മുന്നറിയിപ്പ് നൽകി ആരോഗ്യ വിദഗ്‌ദ്ധർ. 100 ദിവസം നീണ്ട് നിൽക്കുന്ന വില്ലൻ ചുമ യുകെയിൽ വളരെ വേഗത്തിലാണ് പടർന്ന് പിടിക്കുന്നത്. ബാക്ടീരിയൽ ഇൻഫെക്ഷനാണ് ഇതിന് കാരണം. സാധാരണ ജലദോഷത്തോട് സാമ്യമുള്ള ലക്ഷണങ്ങളോടെയാണ് ഇത് ആരംഭിക്കുക. പിന്നീടത് മൂന്ന് മാസം വരെ നീണ്ട് നിൽക്കുന്ന കടുത്ത ചുമയിലേക്ക് മാറും.
ബോർഡിടെല്ല പെർട്യൂസിസ് എന്ന ബാക്ടീരിയയാണ് ഈ ശ്വാസകോശ അണുബാധക്ക് കാരണം. ജൂലൈ മുതൽ നവംബർ വരെ 716 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2022-ൽ ഇതേ കാലയളവിൽ ഉണ്ടായ വില്ലൻ ചുമയേക്കാൾ മൂന്നിരട്ടി കൂടുതലാണത്. ശ്വാസകോശത്തെയും ശ്വാസനാളിയെയും ബാധിക്കുന്ന ഒന്നാണ് വില്ലൻ ചുമ. കുട്ടികളിൽ അപകടകരമായിരുന്ന ഈ രോഗം 1950-ൽ വാക്‌സിൻ കണ്ടുപിടിച്ചതോടെ നിയന്ത്രിക്കാനായി.
എന്നാൽ ഈ 100 ദിവസത്തെ വില്ലൻ ചുമ കുട്ടികളിൽ മാത്രമല്ല മുതിർന്നവരിലും ആഘാതം സൃഷ്ടിക്കാൻ സാധ്യത കൂടുതലാണ്. ഛർദി, വാരിയെല്ലുകൾ തകരുക, മൂത്രാശയ രോഗങ്ങൾ, ചെവിയിൽ അണുബാധ, ഹെർണിയ എന്നിവക്കെല്ലാം ഈ ചുമ കാരണമാവുന്നുണ്ട്. വില്ലൻ ചുമയെ പ്രതിരോധിക്കുന്നതിനായി കുട്ടികൾക്ക് വാക്‌സിനുണ്ടെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആന്റ് ഇൻഫെക്ഷ്യസ് ഡിസീസ് അറിയിച്ചു.