ട്രെയിനുകൾക്ക് ആവശ്യമായ ചക്രങ്ങളുടെ നിർമ്മാണത്തിൽ ആത്മനിർഭരമാകാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. റെയിൽവേ ഗതാഗതം ഫലപ്രാപ്തിയിലെത്തിക്കുന്നതിന് പ്രതിവർഷം 80,000 ചക്രങ്ങൾ ആവശ്യമാണ്. നിലവിൽ രാജ്യത്ത് ആവശ്യമായ ചക്രങ്ങൾ ഇറക്കുമതി ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തിൽ 2,30,000 ചക്രങ്ങൾ നിർമ്മിക്കുന്നതിനുള്ള പദ്ധതിയ്ക്ക് ദേശീയ ട്രാൻസ്പോർട്ടർ അംഗീകാരം നൽകിയതായും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ചക്രങ്ങൾ തദ്ദേശീയമായി നിർമ്മിച്ച് കയറ്റുമതി ചെയ്യുന്നതിനുള്ള പുതിയ പദ്ധതി കേന്ദ്ര സർക്കാർ ആരംഭിച്ചുവെന്ന് റെയിൽവേ മന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പദ്ധതിപ്രകാരം 2,30,000 ചക്രങ്ങൾ നിർമ്മിക്കാനാകും. ഇവയിൽ 80,000 ചക്രങ്ങൾ രാജ്യത്ത് തന്നെ ഉപയോഗിക്കുമെന്നും ബാക്കിയുള്ളവ കയറ്റുമതി ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാഗണുകൾ, കോച്ചുകൾ, ലോക്കോമോട്ടീവുകൾ എന്നിവയുടെ നിർമ്മാണവും അറ്റകുറ്റപ്പണികളും ഇവിടെ ചെയ്യാനാകും. നിലവിൽ റെയിൽ വീൽ ഫാക്ടറി-ബെംഗളൂരു, റെയിൽ വീൽ പ്ലാന്റ്-ബേല, സെയിൽ-ദുർഗാപൂർ സ്റ്റീൽ പ്ലാന്റ്, രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡ് എന്നിവയാണ് ഇന്ത്യൻ റെയിൽവേയ്ക്ക് ആവശ്യമായ ചക്രങ്ങൾ വിതരണം ചെയ്യുന്നത്.