ലക്നൗ: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായി ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടിക്കാണ് പദ്ധതിയിട്ടിരിക്കുന്നത്. ജനുവരി 17-നാകും ആഘോഷങ്ങൾ ആരംഭിക്കുക. അന്നേ ദിവസം ശ്രീരാമന്റെ ജീവിതത്തിലെ സുപ്രധാന രംഗങ്ങൾ പ്രദർശിപ്പിക്കുന്ന 100 പ്രതിമകളുമായി ടാബ്ലോ ഘോഷയാത്ര നടത്തും.
ശ്രീരാമന്റെ ജനനം മുതൽ വനവാസം വരെയുള്ള ജീവിതം, രാവണനെതിരായ വിജയം, അയോദ്ധ്യയിലേക്കുള്ള തിരിച്ചുവരവ് എന്നിവ ചിത്രീകരിക്കുന്ന പ്രതിമകളും ചിത്രങ്ങളും ഘോഷയാത്രയിൽ ഉണ്ടായിരിക്കുമെന്ന് ശിലാഫലകം ഒരുക്കുന്ന മുഖ്യ ശിൽപി രഞ്ജിത് മണ്ഡല് പറഞ്ഞു. ഇതുവരെ 60 വിഗ്രഹങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനുവരി 22-നാണ് ലോകം ഉറ്റുനോക്കുന്ന പ്രാണ പ്രതിഷ്ഠ ചടങ്ങ്. ചടങ്ങിലേക്ക് ഏകദേശം 8,000 പേർക്കാണ് പ്രത്യേക ക്ഷണമുള്ളത്. 50 രാജ്യങ്ങളുടെ പ്രതിനിധികളെ ക്ഷണിക്കും.