വാരണാസി : ജ്ഞാൻവാപി സമുച്ചയവുമായി ബന്ധപ്പെട്ട ശാസ്ത്രീയ സർവേ റിപ്പോർട്ട് സമർപ്പിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ)ക്ക് വാരണാസി ജില്ലാ കോടതി ഒരാഴ്ചത്തെ സമയം നീട്ടിനൽകി. സർവേ റിപ്പോർട്ട് സമർപ്പിക്കാൻ എഎസ്ഐ ഒരാഴ്ചത്തെ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണിത്. കേസിൽ ഡിസംബർ 18 ന് അടുത്ത വാദം കേൾക്കാൻ കോടതി നിശ്ചയിച്ചു.
ആഗസ്റ്റ് 4 മുതൽ എഎസ്‌ഐ ജ്ഞാൻവാപി സമുച്ചയ പരിസരത്ത് സർവേ നടത്തിവരികയായിരുന്നു. 100 ദിവസം നീണ്ട സർവേ, ഏകദേശം ഒരു മാസം മുമ്പ് അവസാനിച്ചിരുന്നു .അതിനു ശേഷം റിപ്പോർട്ട് സമർപ്പിക്കാൻ എഎസ്ഐ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് സീൽ ചെയ്ത വുസുഖാന പ്രദേശം ഈ സർവേയിൽ നിന്ന് ഒഴിവാക്കിയിരുന്നു. സർവേ “പൂർത്തിയായി” എന്നാൽ സർവേയിൽ ഉപയോഗിച്ച ഉപകരണങ്ങളുടെ വിശദാംശങ്ങളോടൊപ്പം റിപ്പോർട്ട് കംപൈൽ ചെയ്യാൻ കുറച്ചുകൂടി സമയം വേണ്ടിവരും എന്ന് എഎസ്ഐ കോടതിയെ അറിയിക്കുകയായിരുന്നു.
സമുച്ചയത്തിന്റെപടിഞ്ഞാറൻ മതിലിന് പുറകിലുള്ള ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ അനുമതി തേടി നാല് സ്ത്രീകൾ നൽകിയ ഹർജിയെ തുടർന്നാണ് ജൂലൈ 21ന് വാരാണസി കോടതി സർവേ നടത്താൻ ഉത്തരവിട്ടത്.