തിരുവനന്തപുരം: നടുറോഡിൽ ഗവർണറെ ആക്രമിച്ച എസ്.എഫ്.ഐ ക്രമിനലുകളെ സംരക്ഷിച്ച് പോലീസ്. ഇന്നലെ മൂന്നിടത്താണ് പോലീസിന്റെ ഒത്താശയോടെ ഗവർണർക്കെതിരെ ആക്രമണം ഉണ്ടായത്. ഇവിടെയെല്ലാം പോലീസിന്റെ മൗനാനുവാദവും എസ്.എഫ്.ഐക്കാർക്ക് ലഭ്യമായിരുന്നുവെന്ന വിവരങ്ങളും പുറത്തുവന്നു. ഒദ്യോഗിക കൃത്യ നിർവ്വഹണം തടസപ്പെടുത്തിയ കുറ്റമടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്. എസ്എഫ്ഐക്കാർ വാഹനം തടഞ്ഞുവെന്ന് മാത്രമാണ് എഫ്ഐആറിലെ പരാമർശം.
പിടിയിലായ അഞ്ചുപേരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടെന്നും സൂചനയുണ്ട്. ഏഴുപേരുടെ അറസ്റ്റാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, പെരുമ്പാവൂരിൽ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുക്കാർക്കെതിരെ പോലീസ് ചുമത്തിയത് വധശ്രമക്കുറ്റമാണ്.
പാളയം യൂണിവേഴ്സിറ്റി കോളേജിന് സമീപത്തുവച്ചുണ്ടായ ആസൂത്രിത ആക്രമണത്തിൽ ഗവർണറുടെ വാഹനം തടഞ്ഞ് എസ്എഫ്ഐക്കാർ വാഹനത്തിന്റെ ഗ്ലാസിലും ബോണറ്റിലും ഗവർണറിരുന്ന ഭാഗത്തും ശക്തിയായി അടിച്ചിരുന്നു. ഇതിനിടെ ഗവർണർ കാറിന് പുറത്തിറങ്ങി പോലീസിന്റെ അനാസ്ഥയ്ക്കെതിരെ രംഗത്തുവന്നിരുന്നു.
അതേസമയം, ഗവർണര്‍ക്കെതിരായ എസ്എഫ്ഐ പ്രതിഷേധത്തിലും സംഘർഷത്തിലും രാജ്ഭവൻ സർക്കാരിനോട് റിപ്പോർട്ട് തേടിയേക്കും. കേന്ദ്ര സർക്കാരും റിപ്പോർട്ട് ആവശ്യപ്പെട്ടേക്കും. ഇതിനിടെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ അടക്കം ചേർത്ത് സിറ്റി പൊലീസ് കമ്മീഷണർ ഇന്ന് എഡിജിപിക്ക് റിപ്പോർട്ട് നൽകും.