ന്യൂഡൽഹി: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാർ ഭരണഘടനാപരമായ കർത്തവ്യം നിർവഹിക്കുന്നില്ലെന്നും സർക്കാർ നയമാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും ഗവർണർ പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിന് വേണ്ടി വർഷങ്ങളോളം സേവനം ചെയ്തവർക്ക് പെൻഷൻ നൽകാൻ പിണറായി സർക്കാരിന്റെ കൈയ്യിൽ പണമില്ല. എന്നാൽ മന്ത്രിമാരുടെ സ്റ്റാഫായി രണ്ട് വർഷം ജോലി ചെയ്തവർക്ക് പോലും പെൻഷൻ നൽകുന്നു. നവകേരളാ സദസ് യാത്ര കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാകുന്നത്. എന്തിനാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഈ യാത്ര. എന്താണ് ഈ യാത്രയുടെ ഉദ്ദേശ്യം. പരാതി സ്വീകരിക്കാൻ മാത്രമാണ് നവകേരള യാത്ര. എന്നാൽ ഒരു പരാതിക്ക് പോലും പരിഹാരമില്ലെന്നും ഗവർണർ വിമർശിച്ചു.
ഗവർണറുടെ വാഹനത്തിന് നേരെയുണ്ടായ എസ്‍എഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിൽ കേന്ദ്രത്തിന് റിപ്പോർട്ട് നൽകാനാണ് ഗവർണറുടെ തീരുമാനം. സംസ്ഥാന സർക്കാരിന്‍റെ റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും കേന്ദ്രത്തിന് റിപ്പോർട്ട് നൽകുക. സംഭവത്തിൽ ചീഫ് സെക്രട്ടറിയോടും സംസ്ഥാന പോലീസ് മേധാവിയോടും ഗവർണർ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.