വയനാട്: വാകേരിയിൽ ക്ഷീരകർഷകനായ പ്രജീഷിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ കണ്ടെത്താനാകാതെ വനം വകുപ്പ് ഉദ്യോഗസ്ഥർ. ദൗത്യത്തിനായി 80 പേരടങ്ങിയ സ്പെഷ്യൽ ടീമീനെ വനം വകുപ്പ് നിയോഗിച്ചു. ഇതിൽ ഡോക്ടർ, ഷൂട്ടേഴ്സ്, പട്രോളിംഗ് സംഘം എന്നിവരും ഉൾപ്പെടുന്നു. കൂടാതെ ട്രാപ്പ് ക്യാമറ ഉൾപ്പെടെ 25 ക്യാമറകൾ പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്.
കടുവയെ പിടികൂടുന്നതിനായി വിവിധയിടങ്ങളിൽ കൂടുകളും തോക്കും ഉൾപ്പെടെ അന്വേഷണ സംഘത്തിന്റെ മുൻകരുതലുകൾക്കായി നൽകിയിട്ടുണ്ട്.വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് ജാഗ്രതയോടെ പ്രവർത്തിക്കുന്നതായും പ്രദേശവാസികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു.
അതേസമയം 90 ഏക്കറിന് സമീപം പുല്ലരിയാൻ പോയ കർഷകൻ കടുവയെ കണ്ടെന്ന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മാരമല, ഗാന്ധിനഗർ, 90 ഏക്കർ വനമേഖല എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തി. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ സുരക്ഷിത ഇടങ്ങളിലേക്ക് മാറണമെന്നും നിർദ്ദേശമുണ്ട്.