ദുബായ്: അബുദാബിയിലെ ക്രോസ്റോഡുകളിൽ പുതിയ റഡാർ സിസ്റ്റം പ്രവർത്തനക്ഷമമാക്കിയതായി പോലീസ്. റോഡ് സുരക്ഷ ഉറപ്പുവരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അബുദാബി പോലീസ് റഡാർ സിസ്റ്റം സജ്ജമാക്കുന്നത്. ട്രയാങ്കിൾ ഇന്റർസെക്ഷന് മുന്നിൽ ഓവർടേക്ക് ചെയ്യുകയും വാഹനങ്ങൾക്ക് മുന്നിൽ മനപ്പൂർവ്വം റോഡിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നവരെ ഈ ഓട്ടോമാറ്റിക് റഡാർ സിസ്റ്റം നിരീക്ഷിക്കും.
EXIT-I റഡാർ എന്ന് വിളിക്കുന്ന സംവിധാനം, ഡ്രൈവിംഗ് സമയത്ത് നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നിവാസികളെ ഓർമ്മപ്പെടുത്തുന്നു. ഗതാഗത സുരക്ഷ വർദ്ധിപ്പിക്കുകയാണ് ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ദേശമെന്നും പോലീസ് പറഞ്ഞു. എമിറേറ്റിലെ വാഹന സുരക്ഷ ശക്തമാക്കാൻ സജീവമായ ഇടപെടലുകൾ പോലീസ് നടത്തിവരുന്നുണ്ട്.
ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താനും നിയന്ത്രിക്കാനും പുതിയ നിരവധി ക്യാമറകൾ പല റോഡുകളിലും സ്ഥാപിച്ചിട്ടുണ്ട്. അശ്രദ്ധമായി വാഹനമോടിച്ചാൽ 800 ദിർഹം പിഴയോടൊപ്പം നാലു ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ. സുരക്ഷിതമായ ശൈത്യകാലം എന്ന തലക്കെട്ടിൽ അബുദാബി പോലീസിന്റെ ഗതാഗതസുരക്ഷാ ബോധവത്കരണ ക്യാമ്പയിൻ നിലവിൽ പുരോഗമിക്കുകയാണ്.