തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഹോസ്റ്റൽ, ക്യാന്റീൻ, മെസ്സ് എന്നിവിടങ്ങളിൽ പരിശോധന നടത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്. സംസ്ഥാനത്തെ പ്രവർത്തിക്കുന്ന 995 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇതിൽ വളരെ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന ഒൻപത് സ്ഥാപനങ്ങൾ പൂട്ടിച്ചു. മൂന്നുപേർ വീതമുള്ള 96 സ്‌ക്വാഡുകളാണ് പരിശോധനകൾ നടത്തിയത്.
സംസ്ഥാനത്തെ വിവിധ ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർത്ഥികളുടെയും മറ്റ് അന്തേവാസികളുടെയും പരാതിയെ തുടർന്നായിരുന്നു പരിശോധന. വിവിധ മേഖലകളിലെ കോച്ചിംഗ് സെന്ററുകളോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഹോസ്റ്റൽ, മെസ്സ് എന്നിവയും പരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു. ഇതിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന 179 സ്ഥാപനങ്ങളെ പരിശോധനയിൽ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയ 127 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 267 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകി. 10 സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്മെന്റ് നോട്ടീസും നൽകിയിട്ടുണ്ട്.















